കോഴിക്കോട്: നിര്‍മിത ബുദ്ധിയെ ഭാവാത്മകമായി സമീപിക്കണമെന്നും കൂട്ടായ്‌മയിലൂടെ ഇതിന് സാധിക്കുമെന്നും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. ഭാരതീയ വിചാരകേന്ദ്രം 43 ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന സഭയില്‍ ‘നിര്‍മിതബുദ്ധിയുടെ കാലത്തെ വിദ്യാഭ്യാസം- പ്രശ്‌നങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യാഥാര്‍ത്ഥ്യത്തിന്റെ തിരിച്ചറിവാണ് അറിവായി അനുഭവപ്പെടുന്നത്. നിര്‍മിത ബുദ്ധിയുടെ പ്രഭാവത്തില്‍ അറിവുകളുടെ വിശകലനം നടത്താനുള്ള കഴിവ് അപ്രസക്തമാകില്ല. മനുഷ്യ രൂപത്തിലുള്ള റോബോട്ടുകളുടെ എണ്ണം അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്ത് അഞ്ച് കോടിയാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സിലബസും മറ്റും അപ്രസക്തമാകും. വിവിധ ജോലികള്‍ക്ക് ആവശ്യമായ അറിവുകള്‍ മാത്രമാകും വിദ്യാഭ്യാസത്തിലൂടെ നല്‍കുക. മറ്റെല്ലാം അപ്രസക്തമാകും. അതിനാല്‍ നിര്‍മിത ബുദ്ധിയുടെ നേരെ ആര്‍ക്കും മുഖംതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വര്‍ക്കിങ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി, ജനറല്‍ സെക്രട്ടറി ഡോ. എന്‍. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ. പി.സി. മധുരാജ് സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി. ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.
രാവിലെ ‘ദേശീയ വിദ്യാഭ്യാസനയം 2020-കേരള അനുഭവം’ എന്ന വിഷയം ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു ഡോ. കെ.എസ്. ചന്ദ്രശേഖര്‍ അവതരിപ്പിച്ചു. പ്രൊഫ. ഡി. മാവൂത്ത് അധ്യക്ഷനായി.
‘നിയമവാഴ്ച, പൗരധര്‍മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍’ എന്ന വിഷയം അഡ്വ. ശങ്കു ടി. ദാസ് അവതരിപ്പിച്ചു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് അധ്യക്ഷത വഹിച്ചു. ‘കേരളത്തിന്റെ ജല സുരക്ഷ- പ്രശ്‌നങ്ങളും പ്രതിവിധിയും’ എന്ന വിഷയം സിഡബ്ല്യുആര്‍ഡിഎം ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ അവതരിപ്പിച്ചു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ രജിസ്ട്രാര്‍ ഡോ. സി.എം. ജോയ് അധ്യക്ഷത വഹിച്ചു.















