പത്തനംതിട്ട: ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ള മാത്രമാണെന്നും പാളികള്‍ പുറത്തുപോയിട്ടില്ലെന്നും തൊണ്ടി മുതല്‍ പ്രതികള്‍ വിറ്റ് കാശാക്കിയെന്നുമുള്ള നിഗമനത്തില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നു.
കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സ്ഥാനം ഒഴിഞ്ഞ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ഒരു തവണ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് സാധ്യത.
കഴിഞ്ഞ ഒക്ടോ. 17നാണ് ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായത്. തുടര്‍ന്ന് രണ്ടാം പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ബി. മുരാരി ബാബു, ഏഴാംപ്രതി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, എട്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയും മുന്‍ ദേവസ്വം കമ്മിഷണറും മുന്‍ പ്രസിഡന്റുമായ എന്‍. വാസു എന്നിവരും അറസ്റ്റിലായി. ഇതില്‍ പത്മകുമാര്‍ ഒഴികെയുള്ളവര്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ സാധ്യതയേറെ.
ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കാട്ടി ജാമ്യാപേക്ഷയുമായി എന്‍. വാസു സുപ്രിം കോടതിയെ സമീപിച്ചതായാണ് വിവരം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം തീരാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ അന്തിമ കുറ്റപത്രം തയാറാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് എസ്‌ഐടി.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൊള്ളയടിക്കാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2019-ലെ ദേവസ്വം ഭരണ സമിതിയും ദേവസ്വം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടിയുടെ പ്രധാന കണ്ടെത്തല്‍. ശബരിമലയില്‍ നിന്നും കടത്തിയ പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച്, വേര്‍പെടുത്തിയെടുത്ത സ്വര്‍ണം പ്രതികള്‍ വിറ്റു കാശാക്കി, കട്ടിളപ്പാളികള്‍, ദ്വാരപാലക പാളികള്‍, അനുബന്ധ പാളികള്‍ എന്നിവയില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനനും മറ്റു പലര്‍ക്കും പോറ്റി കച്ചവടം നടത്തി. ബാക്കി വന്ന സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈയില്‍ കരുതി. വിറ്റ സ്വര്‍ണത്തിന്റെ ഒരു ഭാഗം വീണ്ടെടുത്തു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാവും അന്തിമ കുറ്റപത്രം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
















