വാഷിംഗ്ടൺ : വെനിസ്വേലയെ ആക്രമിക്കാനുള്ള തീരുമാനത്തിന് ഡൊണാൾഡ് ട്രംപ് സ്വന്തം നാട്ടിൽ വിമർശനങ്ങൾ നേരിടുന്നു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയത് ഒരു യുദ്ധമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി വിശേഷിപ്പിച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാവായ മംദാനി യുഎസ് സൈനിക നടപടിയുടെ നിയമസാധുതയെ പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്.
” വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിൽ ഫെഡറൽ കസ്റ്റഡിയിൽ അടയ്‌ക്കാനുള്ള യുഎസ് സൈന്യത്തിന്റെ പദ്ധതിയെക്കുറിച്ച് ഇന്ന് രാവിലെ എനിക്ക് വിവരം ലഭിച്ചു . ഒരു പരമാധികാര രാജ്യത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധമാണ്. ഇത് ഫെഡറൽ, അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ്,” – സൊഹ്‌റാൻ മംദാനി എക്സിൻ ട്വീറ്റ് ചെയ്തു.
ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും
വെനിസ്വേലയെ അട്ടിമറിക്കാനുള്ള ഈ തുറന്ന ശ്രമം വിദേശത്ത് താമസിക്കുന്നവരെ മാത്രമല്ല ബാധിക്കുന്നതെന്ന് സൊഹ്‌റാൻ കൂട്ടിച്ചേർത്തു. ന്യൂയോർക്കിലെ ജനങ്ങളെയും ഇത് നേരിട്ട് ബാധിക്കുന്നു. ഈ നഗരത്തെ സ്വന്തം വാസസ്ഥലമായി കാണുന്ന ആയിരക്കണക്കിന് വെനിസ്വേലക്കാരും ഇതിൽ ഉൾപ്പെടുന്നു. അവരുടെ സുരക്ഷയിലും ഓരോ ന്യൂയോർക്കുകാരന്റെയും സുരക്ഷയിലുമാണ് എന്റെ ശ്രദ്ധ. എന്റെ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമെന്നും മംദാനി പറഞ്ഞു.
കൂടാതെ മാധ്യമങ്ങളോട് സംസാരിക്കവെ വെനിസ്വേല വിഷയത്തെക്കുറിച്ച് ട്രംപുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും മംദാനി പറഞ്ഞു. “ഞാൻ പ്രസിഡന്റിനെ വിളിച്ച് ഈ നടപടിയോടുള്ള എന്റെ എതിർപ്പ് അറിയിച്ചു. സൈനിക ആക്രമണത്തിലൂടെയും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനത്തിലൂടെയുമുള്ള ഭരണമാറ്റ ശ്രമത്തോടായിരുന്നു എന്റെ എതിർപ്പ്,” – അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഐക്യരാഷ്‌ട്രസഭ, റഷ്യ, ചൈന, ലോകത്തിന്റെ പല ഭാഗങ്ങളും വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ചു.
















