പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന നടത്തിപ്പില്‍ വകുപ്പു മന്ത്രിക്കു സ്വാധീനമില്ലെന്ന മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം സത്യവിരുദ്ധമെന്നു രേഖകള്‍.
ബോര്‍ഡ് തീരുമാനങ്ങള്‍ ദേവസ്വം വകുപ്പിനെ അറിയിച്ച ശേഷമേ നടപ്പാക്കാനാകൂയെന്നതിന് മുന്‍കാല തെളിവുകളേറെ. 1996ലെ നായനാര്‍ സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരുന്ന പി.ആര്‍. കുറുപ്പിന്റെ അനുമതിയോടെയാണ് 1998ല്‍ വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞത്. ഇതു സംബന്ധിച്ച രേഖകള്‍ ദേവസ്വം വകുപ്പില്‍ ലഭ്യമാണ്.
സ്വര്‍ണം പൊതിഞ്ഞ പാളികള്‍ 21 വര്‍ഷത്തിനു ശേഷം 2019ല്‍ സന്നിധാനത്തുനിന്ന് ഇളക്കി മാറ്റാനും ദേവസ്വം മന്ത്രിയുടെ അറിവും സമ്മതവും ആവശ്യമാണ്. ഇക്കാര്യം എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡ്, ദേവസ്വം വകുപ്പിനെ രേഖാമൂലം അറിയിച്ചെന്നാണ് വിവരം.
ശബരിമലയിലേതടക്കം ബോര്‍ഡിന്റെ പ്രതിമാസ വരുമാനം ദേവസ്വം മന്ത്രി നിരീക്ഷിക്കാറുണ്ട്. ശബരിമല ക്ഷേത്ര അടിയന്തരങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ട ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് നടപ്പാക്കുന്ന ചുമതല ദേവസ്വം മന്ത്രിക്കാണ്.
മണ്ഡല സീസണു മുമ്പ് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലെ അവലോകന യോഗങ്ങളില്‍ മന്ത്രി പങ്കെടുക്കുക മാത്രമല്ല, ചര്‍ച്ചാ വിഷയങ്ങള്‍ മന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണ് തീരുമാനിക്കുന്നതും. കൂടാതെ സന്നിധാനത്തെ പ്രധാന നിര്‍മാണങ്ങള്‍ക്ക് ബോര്‍ഡിന് അനുമതി നല്‌കേണ്ടതും വകുപ്പു മന്ത്രിയാണ്.
അച്യുതാനന്ദന്‍ സര്‍ക്കാര്‍ കാലത്ത് അരവണ കണ്ടെയ്‌നറുകള്‍ തീര്‍ന്നപ്പോള്‍ അന്നത്തെ മന്ത്രി ജി. സുധാകരന്‍ സന്നിധാനത്ത് താമസിച്ചാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.
ബോര്‍ഡിനു സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ സര്‍ക്കാരില്‍ നിന്നു സമാശ്വാസ ഫണ്ട് അനുവദിക്കുന്നത് വകുപ്പു മന്ത്രി ചെലുത്തുന്ന സമ്മര്‍ദത്തിലാണ്. ശബരിമലയില്‍ നിന്നു സ്വര്‍ണപ്പാളികള്‍ കടത്തിയത് മന്ത്രിയായിരുന്ന കടകംപള്ളിയുടെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന കാര്യങ്ങളാണിത്.
















