തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ്ങിൽ വൻ തീപ്പിടിത്തം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീ പടർന്നത്. 200ലധികം ടൂവീലറുകൾ പാർക്കിംഗിൽ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്.
എന്താണ് തീപ്പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം. ഫയർഫോഴ്‌സ് എത്തുമ്പോഴെക്കും ബൈക്കുകൾ പൂർണമായും കത്തിനശിച്ചിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സാണ് സംഭവസ്ഥലത്ത് എത്തിയത്.
തീ ഇത്രയും വലിയതോതിൽ പടർന്നതിന് കാരണം റെയിൽവേ പാർക്കിങ്ങിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. ആദ്യം ചെറിയ തോതിലാണ് ഒരു ബൈക്കിൽ തീ പിടിച്ചത്. ആ സമയത്ത് പാർക്കിങ്ങിൽ ഫയർ എക്സ്റ്റിങ്യൂഷർ ഉണ്ടായിരുന്നെങ്കിൽ തീപ്പിടിത്തം ഇത്രയും വലുതാകുമായിരുന്നില്ല എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല് മിനിറ്റുകൾക്കുള്ളിൽ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായിരുന്നതിനാൽ സമീപത്തേക്ക് അടുക്കാനും സാധിച്ചിരുന്നില്ല. ഏറെ പണിപ്പെട്ടാണ് കൂടുതൽ ഫയർ എൻജിനുകൾ എത്തി തീ അണച്ചത്.
ആളുകൾക്ക് അപകടമുണ്ടായിട്ടില്ല. പാർക്കിങ് ഷെഡ്ഡിനുള്ളിൽ തീ ആളിപ്പടർന്ന അവസ്ഥയിലാണ്. സമീപത്തെ മരത്തിലേക്ക് വരെ തീ പടർന്നു. തീപ്പിടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തെ ബാധിച്ചേക്കും.
















