ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ദല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ ഉമര്‍ഖാലിദിന്റെ കേസില്‍ സുപ്രീംകോടതി വാദം കേട്ടുവരികയാണ്. അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ല. അതിനിടെ ഉമര്‍ഖാലിദിനെ അനുകൂലിച്ച് കൊണ്ട് സൊഹ്റാന്‍ മംദാനിയും എട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും രംഗത്ത് വന്നത് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ്. ഉമര്‍ഖാലിദിന് ഏത് വിധേനെയും ജാമ്യം നേടിക്കൊടുക്കുക എന്ന കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ അജണ്ടയ്‌ക്കാണ് പിന്തുണ ലഭിക്കുന്നത്. വാസ്തവത്തില്‍ വാദം കേട്ടുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാണെന്നിരിക്കെ മംദാനിയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും അങ്ങിനെ ചെയ്യുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കരുതുന്നു. ഉമര്‍ ഖാലിദിന്റെ പിതാവ് സയ്യിദ് ഖാസിം റസൂല്‍ ഇല്യാസ് ഈയിടെ മകന്റെ കാര്യം നേരിട്ട് ബോധിപ്പിക്കാന്‍ ന്യൂയോര്‍ക്കില്‍ പോയി മേയറായ സൊഹ്റാന്‍ മംദാനിയെ കണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൊഹ്റാന്‍ മംദാനി ഒരു കത്തെഴുതിയതെന്ന് കരുതപ്പെടുന്നു.
സഹോദരിയുടെ വിവാഹത്തിന് എന്ന പേരില്‍ മാനുഷിക പരിഗണന ഉണര്‍ത്തി കപില്‍ സിബല്‍ ഉമര്‍ ഖാലിദിന് ഈയിടെ ഡിസംബര്‍ 16 മുതല്‍ 29 വരെ ജാമ്യം വാങ്ങിക്കൊടുത്തിരുന്നു ജാമ്യം കഴിഞ്ഞ കഴിഞ്ഞ ദിവസം ഉമര്‍ ഖാലിദ് തീഹാര്‍ ജയിലില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസില്‍നിന്നും ഉമര്‍ ഖാലിദിന് അനുകൂലമായുള്ള സമ്മര്‍ദ്ദ തന്ത്രം.
53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപമുള്‍പ്പെടെ രാജ്യമാകെ കലാപം പടര്‍ത്തി മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു പ്രതികളുടെ ശ്രമമെന്ന് ദല്‍ഹി പൊലീസിന് വേണ്ടി വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു വാദിച്ചിരുന്നു. 53 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത കലാപമായിരുന്നു 2020ല്‍ നടന്ന ദല്‍ഹി കലാപം.
പൗരത്വബില്ലിനെതിരായ സമരം എന്ന നിലയില്‍ ദല്‍ഹിയിലെ കാമ്പസുകളില്‍ നടന്ന സമരം പൊടുന്നനെ പുറത്തേക്കും പടരുകയായിരുന്നു. പിന്നീടാണ് ഇന്ത്യയിലെ പല നഗരങ്ങളിലും ഇതിന് സമാനമായ കലാപങ്ങള്‍ നടന്നുവെന്നും മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചന സമരക്കാര്‍ക്കുണ്ടായിരുന്നു എന്നും വെളിപ്പെട്ടത്. യുഎപിഎ 1967 നിയമത്തിലെ 43ഡി (5) പ്രകാരം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലാത്ത വിധത്തിലുള്ള തെളിവുകളാണ് എസ്. വി. രാജു കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്. 2020 സെപ്തംബറിലും നവമ്പറിലും സമര്‍പ്പിച്ച കുറ്റപത്രപ്രകാരം യുഎപിഎയിലെ 16(1)എ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തത്. അത്പ്രകാരം മരണം വരെ തടവ് ശിക്ഷ നല്‍കാവുന്ന കുറ്റങ്ങളാണ് ഇത്.
ദല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളായ ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. യുഎപിഎ ചുമത്തിയാണ് ഇവരെ തടവിലിട്ടിരിക്കുന്നത്. നിരവധി പേര്‍ പ്രതിസ്ഥാനത്തുള്ള കേസായതിനാല്‍ കുറ്റപത്രം തയ്യാറാക്കാന്‍ വര്‍ഷങ്ങളെടുത്തു.
ഇവര്‍ രാജ്യവിരുദ്ധമായി പ്രസംഗിക്കുന്ന വീഡിയോകള്‍ ദല്‍ഹി പൊലീസിന് വേണ്ടി അഡ്വ. എസ് വി. രാജു സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ ഇവയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സിലിഗുരി എന്ന ഇടുങ്ങിയ പ്രദേശത്തെ റോഡുകളില്‍ തടസ്സമുണ്ടാക്കാന്‍ ഇവര്‍ പല പ്രസംഗങ്ങളിലും ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയുടെ ചിക്കന്‍ നെക്ക് (കോഴിക്കഴുത്ത്) എന്നാണ് സിലിഗുരി അറിയപ്പെടുന്നത്. സിലിഗുരിയില്‍ റോഡുകള്‍ തടഞ്ഞ് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത സ്ഥിതിവിശേഷമുണ്ടാക്കുക എന്ന കലാപാഹ്വാനം ഉമര്‍ ഖാലിദ് നടത്തിയിരുന്നു. ഇതിന്റെ വീഡിയോകളും എസ്.വി. രാജു സമര്‍പ്പിച്ചിരുന്നു. ആളുകളുടെ സാമ്പത്തിക സുരക്ഷ തടയുക എന്ന യുഎപിഎയിലെ ഗുരുതരമായ കുറ്റമാണ് ഉമര്‍ ഖാലിദ് ചെയ്തത്.
ഇത്രയും കാലം വിചാരണ കൂടാതെ ഒരാളെ ജയിലില്‍ അടയ്‌ക്കാന്‍ കഴിയില്ലെന്നും ജാമ്യം നല്‍കി പിന്നീട് കേസ് വിചാരണ നടത്തട്ടെ എന്നുമുള്ള വാദമാണ് കപില്‍ സിബല്‍ ഉയര്‍ത്തുന്നത്. രാജ്യദ്രോഹമായ കുറ്റം ചെയ്ത കുറ്റവാളികള്‍ക്കും ജാമ്യം നല്‍കണമെന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. മാത്രമല്ല, നൂറുകണക്കിന് പ്രതികളും സാക്ഷികളും ഉള്‍പ്പെട്ട ഈ കലാപക്കേസില്‍ എഫ് ഐ ആര്‍ തയ്യാറാക്കുക എന്നത് തന്നെ ദല്‍ഹി പൊലീസിന് ശ്രമകരമായ ദൗത്യമായിരുന്നു.
ആസൂത്രിത കലാപത്തിന്റെ വീഡിയോ
ദല്‍ഹിയിലെ ചാന്ദ്ബാഗില്‍ പൗരത്വ വിരുദ്ധപ്രക്ഷോഭത്തിന്റെ ഭാഗമായി കലാപകാരികള്‍ അവിടുത്തെ സിസിടിവി ക്യാമറകള്‍ തുണികൊണ്ട് മറച്ച ശേഷം വടി ഉപയോഗിച്ചാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്. ഒരു പൊലീസുദ്യോഗസ്ഥനെയും ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെയും കലാപകാരികള്‍ തല്ലിക്കൊന്നുവെന്നും അഡ്വ. എസ്. വി. രാജു വാദിച്ചിരുന്നു. കെട്ടിടങ്ങളുടെ മുകളില്‍ നിന്നും കലാപകാരികള്‍ കയര്‍ കെട്ടി താഴേക്ക് ആസിഡ് ബോംബുകള്‍ വലിച്ചെറിഞ്ഞിരുന്നു. ഈ ആസിഡ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു.
ആം ആദ്മിനേതാവ് താഹില്‍ ഹുസൈന്‍ കലാപകാരികള്‍ക്ക് പണം നല‍്കി
ആം ആദ്മിയുടെ കൗണ്‍സിലറായിരുന്ന താഹിര്‍ ഹുസൈന്‍ വഴി ദല്‍ഹിയില്‍ കലാപം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1.30 കോടി രൂപ കടലാസ് കമ്പനികള്‍ വഴി ഹവാല പണമായി വിതരണം ചെയ്യപ്പട്ടിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ അലുമ്നി അസോസിയേഷന്‍ വഴി ഷിഫ ഉര്‍ റഹ്മാന്‍ പണം ശേഖരിച്ചിരുന്നു. ഇതിന് കള്ള ബില്ലുണ്ടാക്കി. ഇതെല്ലാം തെളിവ് സഹിതമാണ് എസ്.വി. രാജു വാദിച്ചത്. പൗരത്വ ബില്ലിനെതിരായ കലാപം നടക്കുന്ന ഇടങ്ങളിലെല്ലാം ഈ പണം എത്തിക്കാനായിരുന്നു പദ്ധതി. പക്ഷെ അതിന് മുന്‍പ് റെയ്ഡില്‍ ഹൈദറുടെ മുറിയില്‍ നിന്നും ഈ പണം പിടിച്ചെടുത്തു. ഇഡിയാണ് ഈ പണം എവിടെ നിന്നും എങ്ങോട്ട് എന്ത് ആവശ്യത്തിന് ഒഴുകി എന്നതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയത്.
ഉമര്‍ഖാലിദിന്റെ ഭൂതകാലത്തില്‍ ആളുകളെ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനശൈലി കാണാം
പ്രധാനപ്രതിയായ ഉമര്‍ഖാലിദിന്റെ ഭൂതകാലം പരിശോധിച്ചാല്‍ ആളുകളെ കേന്ദ്രസര്‍ക്കാരിനെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനശൈലി കാണാനാവും. ഉമര്‍ഖാലിദിന്റെ നിര്‍ദേശപ്രകാരമാണ് ഷെര്‍ജീല്‍ ഇമാം ജെഎന്‍യു സര്‍വ്വകലാശാലയിലെ മുസ്ലിം വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ഒരു വാട്സാ പ് ഗ്രൂപ്പ് സ്ഥാപിച്ചതെന്ന് അഡ്വ. എസ്. വി. രാജു വാദിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വാദം. 2020ലായിരുന്നു 53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപം നടന്നത്. അതിന് മുന്‍പ് 2019 ഡിസംബര്‍ എട്ടിന് ദല്‍ഹിയിലെ ഷഹീന്‍ ബാദിലെ സമരത്തില്‍ റോഡ് തടസ്സമുണ്ടാക്കാന്‍ ഉമര്‍ ഖാലിദ് ഷെര്‍ജീല്‍ ഇമാമിനോട് ആവശ്യപ്പെട്ടിരുന്നു. ജാമിയ മിലിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഡിസംബര്‍ 13നും 15നും ഇടയിലുള്ള സമയങ്ങളില്‍ ഉമര്‍ ഖാലിദിനെ ഈ പ്രദേശത്ത് കണ്ടതിന്റെ ഫോണ്‍ ലൊക്കേഷന്‍ റെക്കോഡും എസ്. വി. രാജു സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. സെയ്ഫുള്‍ ഇസ്ലാമും ആസിഫ് തന്‍ഹയും അപ്പോള്‍ ഉമര്‍ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. കലാപം ആളിക്കത്തിക്കല്‍ തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. ചില വിദ്യാര്‍ത്ഥികള്‍ കലാപത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ കലാപം ആളിക്കത്തിക്കാനാണ് ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും നിര്‍ദേശിച്ചിരുന്നത് എന്നതിന് വാട് സാപ് ചാറ്റ് തെളിവുകളും എസ്.വി. രാജു പുറത്തുവിട്ടിരുന്നു.
















