കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ വൻ സ്ഫോടനം. യുഎസ് ആർമി ഹെലികോപ്റ്ററുകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ ആക്രമണ വിവരം സ്ഥിരീകരിച്ചു. കാരക്കാസ്, അറാഹുവ,മിറാൻഡ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു.
സ്ഫോടനങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തിന് അറിവുണ്ടായിരുന്നെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ഉത്തരവിനെത്തുടർന്നാണ് ആക്രമണമെന്ന് സിബിഎസിന്റെ റിപ്പോർട്ടർ ജെനിഫർ ജേക്കബ്സ് എക്സിൽ കുറിച്ചു. ഫോർട്ട് ടിയുന സൈനിക താവളത്തിനും ലാ കാർലോട്ട വ്യോമതാവളത്തിനും സമീപത്ത് സ്ഫോടനം നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കരയാക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ആക്രമണം.
വെനസ്വേലയുടെ എണ്ണ, ധാതു വിഭവങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണമാണിതെന്നാണ് സൂചന. അമേരിക്കയുടെ പദ്ധതി വിജയിക്കില്ലെന്നും വെനസ്വേല പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയോടെയാണ് സ്ഫോടനങ്ങൾ ഉണ്ടായത്. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് അന്ന് കൊല്ലപ്പെട്ടത്.















