കോഴിക്കോട്: ഫറോക്കില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ യുവതിയും മകനും കഴിഞ്ഞ ഒമ്പത് ദിവസമായി കഴിയുന്നത് ഭര്‍ത്തൃവീടിന്റെ വരാന്തയില്‍. ഹസീനയ്‌ക്കും ഒന്‍പതു വയസുകാരനായ മകനുമാണ് ദുരവസ്ഥ. അഞ്ചു വര്‍ഷം മുന്‍പാണ് ഫറോക്ക് സ്വദേശി മുഹമ്മദ് ഫാസില്‍ ഹസീനയെ തലാഖ് ചൊല്ലിയത്. നിയമപോരാട്ടത്തിന് ഒടുവില്‍ ഭര്‍ത്താവിന് ഒപ്പം ജീവിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും മുഹമ്മദ് ഫാസില്‍ വീട് പൂട്ടി മറ്റൊരിടത്തേക്ക് താമസം മാറ്റുകയായിരുന്നു.
തന്റെ വിദ്യാഭ്യാസ യോഗ്യതയെയും നിറത്തെയും ചൊല്ലിയാണ് ഭര്‍ത്താവ് തലാഖ് ചൊല്ലിയതെന്ന് യുവതി പറയുന്നു. 2018 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും പറഞ്ഞാണ് മാറ്റിനിര്‍ത്തിയത്. ഇതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയും ആ ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം വേറെ വീട്ടില്‍ താമസിക്കുകയാണെന്നും യുവതി പറഞ്ഞു.
ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ലെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ കോടതി ഉത്തരവുമായാണ് യുവതി എത്തിയതെങ്കിലും ഇതറിഞ്ഞ ഭര്‍ത്താവും വീട്ടുകാരും വീട് പൂട്ടി പോവുകയായിരുന്നു. വീടിന്റെ വരാന്തയില്‍ കഴിയുന്ന യുവതിക്കും മകനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ഭര്‍തൃവീട്ടുകാര്‍ തടസം നില്‍ക്കുകയാണ്. കുടിക്കാന്‍ പൈപ്പില്‍ നിന്ന് വെള്ളമെടുക്കാതിരിക്കാന്‍ കണക്ഷന്‍ അടച്ചുവെക്കുകയും കിണറ്റില്‍ നിന്ന് വെള്ളം കോരാതിരിക്കാന്‍ കയറും മറ്റും അറുത്തുമാറ്റുകയും ചെയ്തു. യുവതിയുടെ സഹോദരങ്ങള്‍ ഭക്ഷണം എത്തിക്കുന്നത് തടയാനും ശ്രമിക്കുന്നുണ്ട്. ഭര്‍ത്താവിനൊപ്പം താമസിക്കാനുള്ള കോടതി ഉത്തരവ് ഹസീനയുടെ പക്കലുണ്ടെങ്കിലും വീടിന്റെ പൂട്ട് പൊളിച്ച് ഇവരെ അകത്തു കയറ്റാന്‍ നിയമപരമായ തടസമുണ്ടെന്ന നിലപാടിലാണ് പോലീസ്.
















