ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവും മതനേതാവുമായ അല്‍ ഖൊമേനി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരങ്ങള്‍ അഞ്ചാം ദിവസത്തില്‍ വലിയ സംഘര്‍ഷത്തിലും കലാപത്തിലും കലാശിച്ചു. ഏറ്റുമുട്ടലുകളിലും വെടിവെപ്പിലുമായി ഇതിനകം എട്ടു പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും സമരക്കാരുമായി ലോര്‍ദേഗാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേരും, അസ്നയില്‍ മൂന്നു പേരും കൗഡാഷില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങളാണ് കലാപകാരികള്‍ കത്തിച്ചത്.
വിലക്കയറ്റവും പണപ്പെരുപ്പവുമാണ് കലാപകാരണമെന്നാണ് സൂചന. ഇറാന്റെ പരമോന്നത നേതാവ് രാജിവെക്കണമെന്നാണ് ഒരു വിഭാഗം സമരക്കാരുടെ ആവശ്യം. രാജഭരണം (ഏകാധിപത്യം) മടക്കിക്കൊണ്ടുവരണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.
തലസ്ഥാനമായ ടെഹ്റാന്‍, അടുത്തുള്ള നഗരമായ ലോര്‍ദേഗാന്‍, തെക്കന്‍ ഇറാനിലെ മാര്‍വഡാഷ്, അസ്ന, കൗഡാഷ് അടക്കം പല നഗരങ്ങളിലും കലാപം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡിലെ ഒരാളും കൊല്ലപ്പെട്ടിരുന്നു. പലയിടങ്ങളിലായി 20 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചു. കലാപം ഒതുക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയങ്ങള്‍ അടച്ചത്.
തട്ടമിട്ടത് ശരിയായ രീതിയില്‍ അല്ലെന്നു പറഞ്ഞ് 2022ല്‍ മെഹ്സാ അമ്നിയെന്ന യുവതിയെ റവല്യൂഷണറി ഗാര്‍ഡുകള്‍ വധിച്ചിരുന്നു. അന്ന് രാജ്യമൊട്ടാകെ വലിയ കലാപമുണ്ടായിരുന്നു. അത് ഏതാനും ദിവസങ്ങള്‍ക്കകം അണഞ്ഞുവെങ്കിലും അന്നുമുതല്‍ ഇടയ്‌ക്കിടയ്‌ക്ക് ചെറിയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് മൂന്നു വര്‍ഷം മുന്‍പ് ഉണ്ടായതിനേക്കാള്‍ വലിയ കലാപമാണ്.
ഉപദേഷ്ടാവിനെ നീക്കി
ഇറാന്‍ കറന്‍സിയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞതിന്റെ പേരിലുണ്ടായ ചെറിയ പ്രതിഷേധമാണ്, ഏതാനും ദിവസങ്ങള്‍ക്കകം മതാധികാരിക്കെതിരായ കലാപമായി പരിണമിച്ചത്. മിക്ക വസ്തുക്കള്‍ക്കും ഇപ്പോള്‍ വലിയ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വില 70 ശതമാനം വരെയാണ് വര്‍ദ്ധിച്ചത്. മരുന്നുകള്‍ക്ക് 50 ശതമാനമാണ് വില വര്‍ദ്ധന. സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങളുടെ കൈവശം പണവുമില്ല. 2015ലാണ് ഇത്രയേറെ വിലക്കയറ്റം മുന്‍പുണ്ടായത്.
വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും കൂടിയായതോടെ ജനങ്ങള്‍ പൊറുതിമുട്ടിയാണ് തെരുവിലിറങ്ങിയത്. ആദ്യം വ്യാപാരികളായിരുന്നു സമരം തുടങ്ങിയത്. പിന്നാലെ വിദ്യാര്‍ത്ഥികളും.
റിയാലിന്റെ മൂല്യത്തകര്‍ച്ചയ്‌ക്കിടെ ഇറാനില്‍ പ്രമുഖര്‍ക്ക് സ്ഥാനമാറ്റം നല്‍കി. ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ മുഹമ്മദ് റിസ ഫര്‍സീനെ പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. മുന്‍ ധനമന്ത്രി അബ്ദുള്‍ നാസര്‍ ഹെമതിയാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ മേധാവി.
















