ഇസ്ലാമാബാദ് : ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് വേർപെടുത്താനുള്ള പ്രചാരണം മിർ യാർ ബലൂച്ച് ശക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇസ്രായേലിനും അഫ്ഗാനിസ്ഥാനും മിർ യാർ ഒരു തുറന്ന കത്തെഴുതി. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം നേടുന്നതിന് ഇരു രാജ്യങ്ങളുടെയും സഹായം മിർ തന്റെ കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങൾക്ക് പുറമേ മിർ യാർ ഇന്ത്യയുടെയും സഹായം തേടി. ബലൂചിസ്ഥാന് വേണ്ടി പ്രത്യേക സൈന്യം സൃഷ്ടിക്കുമെന്നും മിർ പ്രഖ്യാപിച്ചു.
ഇസ്രായേൽ വിദേശകാര്യ മന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ നിലവിലെ പ്രാദേശിക അസ്ഥിരതയ്‌ക്കിടയിൽ ഇസ്രായേൽ നേരിടുന്ന തന്ത്രപരമായ യാഥാർത്ഥ്യങ്ങൾ ബലൂചിസ്ഥാൻ റിപ്പബ്ലിക് അംഗീകരിക്കുന്നുവെന്ന് മിർ യാർ ബലൂച്ച് പറഞ്ഞു. ഹമാസിനുള്ള പാകിസ്ഥാന്റെ പിന്തുണയും ഇറാന്റെ വിപ്ലവ അച്ചുതണ്ടുമായുള്ള സഖ്യവും അക്രമത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാൻ അധിനിവേശത്തിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയാൽ പാകിസ്ഥാന്റെ തീവ്രവാദം കയറ്റുമതി ചെയ്യാനുള്ള കഴിവ് ശാശ്വതമായി ഇല്ലാതാകും. കൂടാതെ ഇത് ഇസ്രയേലിനും ആഗോള സുരക്ഷയ്‌ക്കും ഭീഷണിയായ തീവ്രവാദ പിന്തുണയുടെ ഒരു സുപ്രധാന ഘടകം ഇല്ലാതാകുമെന്നും മിർ യാർ ബലൂച്ച് തന്റെ കത്തിൽ ഇസ്രായേലിനോട് പറഞ്ഞു.
ഇസ്രായേലിനും ബലൂചിസ്ഥാനും നേട്ടം
അറബിക്കടലിൽ നിന്ന് മധ്യേഷ്യയിലേക്കും അതിനപ്പുറത്തേക്കുമുള്ള മേഖലാ വ്യാപാരത്തിനായി തന്ത്രപരമായ സമുദ്ര പ്രവേശനവും സുരക്ഷിത സാമ്പത്തിക പാതകളും ഒരു സ്വതന്ത്ര ബലൂചിസ്ഥാൻ തുറക്കും. സുരക്ഷിത വ്യാപാര ഇടനാഴികളിലും ഭൗമരാഷ്‌ട്രീയ പങ്കാളിത്തത്തിലുമുള്ള ഇസ്രായേലിന്റെ വിശാലമായ താൽപ്പര്യങ്ങളുമായി ഇത് യോജിക്കുന്നു. ദയവായി ഇത് നേടാൻ തങ്ങളെ സഹായിക്കണമെന്നുമാണ് മിർ യാർ ബലൂച് കത്തിൽ എഴുതിയിട്ടുള്ളത്.
അഫ്ഗാനിസ്ഥാനും കത്തെഴുതി
ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ പങ്കിടുന്നുണ്ടെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ മുത്താക്കിക്ക് എഴുതിയ തുറന്ന കത്തിൽ മിർ യാർ പറയുന്നു. ആധുനിക അതിർത്തികൾക്കും അടിച്ചേൽപ്പിക്കപ്പെട്ട വിഭജനങ്ങൾക്കും മുമ്പാണ് ഈ ബന്ധങ്ങൾ ഉണ്ടായത്. ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ അയൽക്കാരായും സഹോദരങ്ങളായും വ്യാപാര പങ്കാളികളായും ജീവിച്ചു, പങ്കിട്ട ചരിത്രം, ഭൂമിശാസ്ത്രം, പരസ്പര ബഹുമാനം എന്നിവയാൽ ബന്ധിതരാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
















