ന്യൂദല്‍ഹി: റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ആദ്യ ട്രെയിൻ ജനുവരിയിൽ തന്നെ പുറത്തിറങ്ങും. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഗുവാഹത്തിക്കും കൊൽക്കത്തയ്‌ക്കും ഇടയിലാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക.
രണ്ട് പ്രധാന നഗരങ്ങൾക്കിടയിൽ വേഗതയേറിയതും വിശ്വസനീയവുമായ ഒരു രാത്രി യാത്ര ആഗ്രഹിക്കുന്ന ബിസിനസ്സ് യാത്രക്കാർക്ക് മാത്രമല്ല, കുടുംബങ്ങൾക്കും, വിദ്യാർത്ഥികൾക്കും, വിനോദസഞ്ചാരികൾക്കും പുതിയ സേവനം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പത്രസമ്മേളനത്തിൽ അശ്വിനി വൈഷ്ണവ് പറഞ്ഞു.
ബെര്‍ത്തുകളുടെ കുഷ്യൻ സൗകര്യം വർദ്ധിപ്പിക്കുകയും ശബ്‍ദമലിനീകരണം കുറയ്‌ക്കാനുള്ള ആധുനിക സസ്പെൻഷൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന ‘കവച്’ (Kavach) സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ ‘ടോക്ക് ബാക്ക്’ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോച്ചുകളിൽ അണുനശീകരണത്തിനുള്ള അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓട്ടോമാറ്റിക് ഡോറുകൾ, വിശാലമായ ഉൾവശം, വായുസഞ്ചാരമുള്ള ഇന്റീരിയർ, എയറോഡൈനാമിക് ഡിസൈൻ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ബിസിനസ്സ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ സർവീസ് രാത്രികാല യാത്രകളിൽ പുതിയൊരു മാറ്റം കൊണ്ടുവരുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.
തദ്ദേശീയമായി നിർമ്മിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അവസാന അതിവേഗ പരീക്ഷണം കോട്ട-നാഗ്ദ സെക്ഷനിൽ അടുത്തിടെ പൂർത്തിയായി. പരീക്ഷണ വേളയിൽ, ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലെത്തി .
11 ത്രീ-ടയർ എസി കോച്ചുകൾ, 4 ടു-ടയർ എസി കോച്ചുകൾ, 1 ഫസ്റ്റ് എസി കോച്ച് എന്നിവയുൾപ്പെടെ ആകെ 16 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാകുക. ട്രെയിനിന് ആകെ 823 യാത്രക്കാരെ വഹിക്കാൻ കഴിയും — 3AC-യിൽ 611, 2AC-യിൽ 188, 1AC-യിൽ 24.
ഈ സേവനത്തിനുള്ള നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്: 3AC നിരക്ക് ഭക്ഷണം ഉൾപ്പെടെ ഏകദേശം 2,300 രൂപയായിരിക്കും. 2AC നിരക്ക് ഏകദേശം 3,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഫസ്റ്റ് എസിക്ക് ഏകദേശം 3,600 രൂപയായിരിക്കും.
ഓരോ ട്രെയിനിലും 16 കോച്ചുകളുണ്ട്. ഇതിൽ 11 എസി 3-ടയർ കോച്ചുകൾ, 4 എസി 2-ടയർ കോച്ചുകൾ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയാണ് ഉൾപ്പെടുന്നത്. ഒരു ട്രെയിനിൽ 823 യാത്രക്കാർക്ക് സഞ്ചരിക്കാം. അടുത്ത ആറ് മാസത്തിനുള്ളിൽ എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കും. ഈ വർഷാവസാനത്തോടെ ആകെ 12 ട്രെയിനുകൾ ഉണ്ടാകും.
വന്ദേ ഭാരത് സ്ലീപ്പറിന്റെ അതിവേഗ പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയായിരുന്നു. റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചു. ഉയർന്ന വേഗത്തിൽ ട്രെയിനിന്റെ കുതിപ്പ് തൃപ്തികരമാണെന്നും പരീക്ഷണം വിജയകരമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്വന്തമായി ഒരുക്കിയ സാങ്കേതികവിദ്യയിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യൻ റെയിൽവേ സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.
പരീക്ഷണത്തിന്റെ വിഡിയോ സമൂഹമാധ്യമമായ എക്‌സിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെക്കുകയും ചെയ്തിരുന്നു. മണിക്കൂറിൽ 180ൽ ഏറെ കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രെയിനിൽ ഗ്ലാസുകളിൽനിന്ന് വെള്ളം തുളുമ്പാതിരിക്കുന്നതും വിഡിയോയിലുണ്ട്.
Vande Bharat Sleeper tested today by Commissioner Railway Safety. It ran at 180 kmph between Kota Nagda section. And our own water test demonstrated the technological features of this new generation train. pic.twitter.com/w0tE0Jcp2h
— Ashwini Vaishnaw (@AshwiniVaishnaw) December 30, 2025
















