ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായവരിൽ രണ്ട് രോഗികൾ മരിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60) എന്നിവരാണ് മരിച്ചത്. ഡയാലിസിസിനിടെ വിറയലും ഛർദ്ദിയും ഉണ്ടായ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിൽ ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ‍്യക്തമാക്കി. അണുബാധയേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംശയത്തെത്തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും പരിശോധിച്ചിരുന്നു. അവ അണുവിമുക്തമാണെന്നാണ് ആശുപത്രി സുപ്രണ്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അരുൺ ജേക്കബ് പറയുന്നത്. 26 പേരാണ് ആലപ്പുഴ ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തത്. ഇതിൽ 6 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെന്നാണ് വിവരം.
ആശുപത്രിയിൽ നിന്നാണോ പുറത്ത് നിന്ന് എവിടെ നിന്നെങ്കിലുമാണോ രോഗികൾക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് പറയുന്നു. ഡിഎംഒ തലത്തിലുള്ള ഒരു അന്വേഷണം നടന്നിട്ടുണ്ട്. ഡിഎംഒ റിപ്പോർട്ട് അനുസരിച്ച് ഒരു ഹൈലെവൽ കമ്മിറ്റി ഇന്ന് പരിശോധനയ്‌ക്ക് വരുന്നുണ്ട്. ഒരു രോഗി മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും ബാക്കിയുള്ളവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
















