തൃശ്ശൂർ (31-12-2025): സാമൂഹികമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അസം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ കയ്‌പമംഗലത്താണ് സംഭവം. അസം മോറിഗോൺ ജില്ലയിലെ സ്വദേശി റോഷിദുൾ ഇസ്ലാം (25) ആണ് പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതിക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന് അന്വേഷണത്തിനിടെ വ്യക്തമായിട്ടുണ്ട്. ബംഗ്ലാദേശിലുള്ള തന്റെ അമ്മാവനുമായി ഫോൺ വഴിയും, പാകിസ്ഥാനിലുള്ള ചിലരുമായി ഫേസ്ബുക്ക് മെസഞ്ചർ മുഖേനയും ഇയാൾ സ്ഥിരമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിന് പുറമേ പാകിസ്ഥാനിൽ നിന്നു ആയുധങ്ങൾ ലഭ്യമാക്കാനുള്ള ശ്രമം നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ നടന്ന വർഗീയ അക്രമങ്ങളെയും കൊലപാതകങ്ങളെയും പിന്തുണയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോകളും റോഷിദുൾ ഇസ്ലാം തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി വ്യാപകമായി പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ഉള്ളടക്കങ്ങൾ വഴി സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും ലഹളയ്‌ക്ക് പ്രേരിപ്പിക്കാനും ശ്രമിച്ചുവെന്നാണ് പൊലീസ് വിലയിരുത്തൽ.
ചെന്ത്രാപ്പിന്നി ചിറയ്‌ക്കൽ പള്ളി സ്വദേശിയായ അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള ‘ഉപഹാര കമ്പനി’ എന്ന പന്തൽ വർക്ക് സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു റോഷിദുൾ ഇസ്ലാം. അബ്ദുൾ സഗീറിന്റെ വീടിനോട് ചേർന്നുള്ള ഗോഡൗണിന്റെ മുകളിലെ താമസസ്ഥലത്ത് കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ കഴിയുകയായിരുന്നു.
ഇയാളോടൊപ്പം നാല് അസം സ്വദേശികളും ഇവിടെ താമസിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
പ്രതിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, വിദേശ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കൂടാതെ ഇയാളോടൊപ്പം താമസിച്ചിരുന്ന മറ്റ് അസം സ്വദേശികളുടെ പങ്കും പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.
















