ബീജിംഗ്: സൽമാൻ ഖാന്റെ “ബാറ്റിൽ ഓഫ് ഗാൽവാൻ” എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയതിൽ ചൈന രോഷത്തിലാണ്. 2020-ൽ ഗാൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ഈ ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ചൈന ഒരു കണക്കും പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് പുറത്തിറങ്ങാൻ പോകുന്ന ഈ ചിത്രത്തിനെതിരെ വിഷം വമിപ്പിച്ചു.
“ഗാൽവാൻ മേഖലയിൽ 2020-ൽ ഇന്ത്യയും ചൈനീസ് സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെടുന്നതും 2026 ഏപ്രിലിൽ പുറത്തിറങ്ങാൻ പോകുന്നതുമായ ഇന്ത്യൻ ചിത്രമായ ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ ന്റെ ട്രെയിലർ ഡിസംബർ 27-ന് പ്രധാന നടൻ സൽമാൻ ഖാൻ പുറത്തിറക്കിയത് തിങ്കളാഴ്ച ഒരു ഓൺലൈൻ വിവാദത്തിന് കാരണമായി.” – ഗ്ലോബൽ ടൈംസ് എഴുതി.
കൂടാതെ സൽമാൻ ഖാനെ പരിഹസിക്കാനും ഗ്ലോബൽ ടൈംസ് മറന്നില്ല. “ബജ്രംഗി ഭായിജാനിലെ നായക നടനായി ചൈനീസ് പ്രേക്ഷകർക്ക് ഏറ്റവും പരിചിതനായ സൽമാൻ ഖാനെ വളരെ ഭാവനയില്ലാത്തതായി തോന്നുന്ന വേഷങ്ങൾ ചെയ്യുന്നതിന്റെ പേരിൽ ചൈനീസ് പൗരന്മാർ പലപ്പോഴും കളിയാക്കാറുണ്ട്, അദ്ദേഹത്തിന്റെ കഥ വളരെ ലളിതമാണ്, അദ്ദേഹത്തിന്റെ വിഷ്വൽ ഇഫക്റ്റുകൾ അതിശയോക്തി കലർന്നതിനാൽ സിനിമകൾ യാഥാർത്ഥ്യബോധമില്ലാത്തതായി തോന്നുന്നു.” – ഗ്ലോബൽ ടൈംസ് കുറിച്ചു.
ഗാൽവാൻ യുദ്ധത്തിൽ ചൈന രോഷാകുലരാണ്
ബോളിവുഡ് സിനിമകൾ വിനോദം അടിസ്ഥാനമാക്കിയുള്ളതും വൈകാരികവുമായ കഥകളെയാണ് ഏറ്റവും നന്നായി ചിത്രീകരിക്കുന്നത്. എന്നാൽ അതിശയോക്തി കലർന്ന ഒരു സിനിമാ കഥയ്‌ക്കും ചരിത്രം മാറ്റിയെഴുതാനോ ചൈനയുടെ പരമാധികാര പ്രദേശം സംരക്ഷിക്കാനുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഉറച്ച ദൃഢനിശ്ചയത്തെ ഇളക്കിമറിക്കാനോ കഴിയില്ലെന്നും ഒരു ചൈനീസ് വിദഗ്‌ദ്ധനെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് എഴുതി.
കൂടാതെ സൽമാൻ ഖാൻ സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന, ലാത്തി പ്രയോഗിക്കുന്ന ആക്രമണങ്ങൾ, കൈകൊണ്ട് പോരാടുന്ന രംഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ഗെയിം ഓഫ് ത്രോൺസ് പോലുള്ള ഫാന്റസി ഷോകളുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട് എന്നും ഗ്ലോബൽ ടൈംസ് എഴുതി. കൂടാതെ 200 ഇന്ത്യൻ സൈനികർ 1,200 ചൈനീസ് സൈനികരെ എങ്ങനെ നേരിട്ടുവെന്ന് ചില ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടു, ഇത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് ചൈന വിശേഷിപ്പിച്ചു എന്നും ഗ്ലോബൽ ടൈംസ് എഴുതി.
ഇതിനു പുറമെ ചരിത്രം പരാജയപ്പെടുമ്പോൾ ബോളിവുഡ് രക്ഷയ്‌ക്കെത്തുമെന്ന് പറഞ്ഞുകൊണ്ട് നിരവധി ചൈനീസ് ഉപയോക്താക്കൾ നവമാധ്യമമായ വെയ്‌ബോയിൽ ചിത്രത്തെ പരിഹസിച്ചു.
അതേ സമയം ചിത്രത്തിന്റെ ടീസറിൽ ഗാൽവാൻ പോരാട്ടത്തിലെ നായകനായ കേണൽ ബിക്കുമല്ല സന്തോഷ് ബാബുവിന്റെ വേഷത്തിലാണ് സൽമാൻ ഖാൻ പ്രത്യക്ഷപ്പെടുന്നത്.
















