ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80) അന്തരിച്ചു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആയിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയാണ്. ബിഎന്‍പി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ഖാലിദയുടെ മരണ വിവരം അറിയിച്ചത്. ബംഗ്ലാദേശ് മുന്‍ പ്രധാമന്ത്രി സിയവുള്‍ റഹ്‌മാന്റെ ഭാര്യയാണ്.
ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നവംബർ 23-നാണ് ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നുണ്ടായിരുന്നു.
ഹൃദ്രോഗ വിദഗ്‌ദ്ധനായ ഷഹാബുദ്ദീന്‍ താലൂക്‌ദാറിന്റെ നേതൃത്വത്തില്‍ ബംഗ്ലദേശ്, യുകെ, യുഎസ്, ചൈന, ഓസ്‌ട്രേലിയ, എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്‌ദ്ധര്‍ അടങ്ങിയ ഒരു മെഡിക്കല്‍ സംഘമാണ് ഖാലിദയ സിയയുടെ ചികിത്സയ്‌ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. ഖാലിദ സിയയെ ഈ മാസം ആദ്യം വിദേശത്ത് കൊണ്ടു പോയി ചികിത്സിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു.
ആദ്യം 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടർന്ന അവർ, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂർത്തിയാക്കാനായില്ല. പിന്നീട് 2001-2006 കാലത്തും ഇവർ പ്രധാനമന്ത്രി പദത്തിലെത്തി.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി സിയ റഹ്മാന്റെ ഭാര്യയായ ഖാലിദ സിയ, ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് 1981 ൽ ഭരണനേതൃത്വത്തിലേക്ക് എത്തിയത്. ഈ കാലത്ത് ബംഗ്ലാദേശിൽ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് അവർ നേതൃത്വം നൽകി. എന്നാൽ 2018 ൽ അഴിമതിക്കേസിൽ തടവിലാക്കപ്പെട്ടു. പിന്നീട് ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി ശിക്ഷ മരവിപ്പിച്ചു. ഷെയ്‌ഖ് ഹസീന സർക്കാർ രാജിവെച്ചതോടെ 2024 ഓഗസ്റ്റിലാണ് ഇവർ ജയിൽ മോചിതയായത്. പിന്നാലെ 2025 ൽ എല്ലാ അഴിമതി കേസിലും അവരെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കി.
രാജ്യം നിര്‍ണായക രാഷ്‌ട്രീയ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ വിയോഗം എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരിയില്‍ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
മകനും ബിഎന്‍പി നേതാവുമായ താരിഖ് റഹ്‌മാന്‍ വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശില്‍ മടങ്ങി എത്തിയത്. ഇയാളെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നാടുകടത്തിയിരുന്നതാണ്. 2007-2008ല്‍ അറസ്റ്റ് ചെയ്‌ത് നാടുകടത്തിയ ഇദ്ദേഹം ലണ്ടനില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നിലംപൊത്തിയതോടെ ഇദ്ദേഹത്തെ മിക്ക കേസുകളിലും കുറ്റവിമുക്തനാക്കിയിരുന്നു. ഇതാണ് താരിഖിന് നാട്ടിലേക്ക് തിരിച്ച് വരാന്‍ വഴിയൊരുക്കിയത്.
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന വലിയ ഒരു സംഘമാണ് നാട്ടില്‍ തിരിച്ചെത്തിയ താരിഖിനെ വരവേറ്റത്. വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വലിയൊരു രാഷ്‌ട്രീയ പരിപാടിയായി ഇത് മാറി. രാജ്യത്തെത്തിയ താരിഖ് ഈവ് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അമ്മയെ സന്ദര്‍ശിച്ചിരുന്നു. സംസ്‌കാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
















