പത്തനംതിട്ട: ഉണ്ണികൃഷ്ണന്‍ പോറ്റിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധമുള്ള ഉന്നതനും ചേര്‍ന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ക്കൊപ്പം ശബരിമലയിലേത് എന്ന പേരില്‍ സ്വര്‍ണ ഉരുപ്പടികളും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഡി. മണിക്ക് കോടികള്‍ വാങ്ങി കൈമാറിയതായി പ്രവാസി വ്യവസായിയുടെ മൊഴി. ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പു
റത്തുവന്നതിലേറെ വ്യാപ്തിയുണ്ടെന്നു വ്യക്തമാക്കുന്നതാണ് പന്തളം സ്വദേശി പ്രവാസി വ്യവസായിയുടെ മൊഴി. കൊള്ളയുടെ വ്യാപ്തി വിശദമാക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അന്താരാഷ്‌ട്ര ബന്ധമുള്ള പ്രതികളെ കുടുക്കാന്‍ എസ്‌ഐടി അന്വേഷണം പോരാ, സിബിഐ തന്നെ വേണമെന്ന് വ്യക്തമാകുകയാണ്.
എഐഎഡിഎംകെയുമായി ബന്ധമുള്ള ചിലര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ഈ വിഗ്രഹങ്ങള്‍ വാങ്ങാന്‍ ഡി. മണിയുടെ ദിണ്ടിഗലിലെ വസതിയിലെത്തിയ പന്തളം സ്വദേശിയോട് വിഗ്രഹത്തിന്റെയും സ്വര്‍ണ ഉരുപ്പടികളുടെയും ചരിത്രവും മഹാത്മ്യവും പറഞ്ഞുകൊടുത്തത് ഡി. മണി തന്നെയാണ്. ആയിരം കോടി രൂപ വില മതിക്കുന്നതാണ് ഇവയെന്ന് വ്യക്തമായതോടെയാണ് പ്രവാസി വ്യവസായി ഇടപാടില്‍ നിന്ന് പിന്മാറിയത്.
പോറ്റി തിരുവനന്തപുരത്തുവെച്ച് ശബരിമല സന്നിധാനത്തെ ചില സ്വർണ ഉരുപ്പടികൾ ഡി. മണിക്ക് കൈമാറി എന്നാണ് വിദേശവ്യവസായിയുടെ മൊഴി. ഇതിന് താൻ സാക്ഷിയാണ്. സ്വർണ ഉരുപ്പടികൾ കൈമാറാൻ പോറ്റി ആദ്യംതന്നെ സമീപിച്ചിരുന്നുവെന്നും വ്യവസായി മൊഴി നൽകിയിട്ടുണ്ട്. ഡി. മണിയുടെ ഫോൺ നമ്പർ, ഇതേ വിദേശവ്യവസായിയാണ് എസ്‌ഐടിക്ക് കൈമാറിയത്. പിന്നാലെ ഇത് കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം നടത്തുകയും ദിണ്ടിക്കലിലെ ബാലമുരുകനിൽ എത്തിച്ചേരുകയും ചെയ്തു. ഇയാളിൽനിന്നാണ് എം.എസ്. മണി എന്ന സുബ്രമണിയിലേക്ക് എത്തിനിൽക്കുന്നത്. ഈ സുബ്രമണിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ഇയാൾതന്നെയാണ് താൻ ഉദ്ദേശിച്ച മണിയെന്ന് വിദേശവ്യവസായി അന്വേഷണസംഘത്തെ അറിയിക്കുകയും ചെയ്തു. വിഗ്രഹ ഇടപാടുകാരുടെ ഇടയിൽ ദാവൂദ് മണിയെന്ന് ഇയാൾ അറിയപ്പെടുന്നതെന്നും വ്യവസായി കൂട്ടിച്ചേർത്തു.
വിദേശവ്യവസായി നൽകിയ ഫോൺ നമ്പർ ഉപയോഗിക്കുന്നത് മണി തന്നെ ആണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഈ നമ്പറുള്ളത് തന്റെ പേരിലല്ല, സുഹൃത്ത് ബാലമുരുകന്റെ പേരിലാണുള്ളതെന്ന് മണി പറയുന്നു. തയ്യൽജോലി ചെയ്യുന്ന സാധാരണക്കാരനായ ബാലമുരുകന്റെ പേരിലുള്ള നമ്പർ എന്തിന് മണി ഉപയോഗിക്കണം എന്നും സംശയമുയർന്നിട്ടുണ്ട്. മണി വഴി സ്വർണ ഉരുപ്പടികൾ അന്താരാഷ്‌ട്ര വിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യവസായിയുടെ മൊഴിയിലുണ്ട്. ഇതും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.
അതേസമയം, വിദേശ വ്യവസായിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിദേശവ്യവസായിയും മണിയും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ എന്ത് ഇടപാട് നടന്നുവെന്ന് പോറ്റി കഴിഞ്ഞാൽ അറിയാവുന്നത് പങ്കജ് ഭണ്ഡാരിക്കും ഗോവർധനുമാണ് എന്നാണ് എസ്‌ഐടി വിലയിരുത്തൽ. സ്വർണപ്പാളികൾ ഉരുക്കിയെന്ന കാര്യം എസ്‌ഐടി വിശ്വസിക്കുന്നില്ല. അത് ആർക്കെങ്കിലും കൈമാറിയോ എന്നത് ഉൾപ്പെടെയുള്ള അന്വേഷണങ്ങൾക്കായി ഇരുവരെയും കസ്റ്റഡിയിൽ കിട്ടേതുണ്ട്. കസ്റ്റഡി അപേക്ഷയുമായി എസ്‌ഐടി ഇന്ന് കോടതിയെ സമീപിക്കും.
ശബരിമലയിലെ സ്വര്‍ണമുപയോഗിച്ച് ഗോവര്‍ദ്ധന്‍ നിര്‍മിച്ചു നല്കിയതാണോ ഈ സ്വര്‍ണ ഉരുപ്പടികളെന്ന സംശയവുമുയരുന്നു. ഈ സംശയങ്ങള്‍ എസ്‌ഐടി അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചോയെന്ന ചോദ്യവും ശക്തമാക്കുന്നു. പ്രവാസി വ്യവസായിയുടേതായി പുറത്തുവന്ന മൊഴിയില്‍ വിഗ്രഹങ്ങളുടെ കാര്യം മാത്രമായിരുന്നു. ഇന്നലെയാണ് ഉരുപ്പടികളുടെ കാര്യം പുറംലോകമറിയുന്നത്.
















