ലാഹോർ (29-12-2025) : ഓപ്പറേഷൻ സിന്ദൂറിൽ തങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ആവർത്തിക്കുമ്പോഴും അറിയാതെ സത്യങ്ങൾ വിളിച്ചു പറഞ്ഞ് പാക്കിസ്ഥാൻ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ തങ്ങളുടെ സൈനിക കേന്ദ്രത്തിനും നാശനഷ്ടങ്ങളുണ്ടായെന്ന് പാകിസ്ഥാൻ. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ വെളിപ്പെടുത്തി. വർഷാവസാന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇന്ത്യ പാകിസ്ഥാനിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നൂർ ഖാൻ വ്യോമതാവളമാണ് ഇന്ത്യ ലക്ഷ്യമാക്കിയതെന്നും ഇഷാഖ് ദാർ വെളിപ്പെടുത്തി. ആക്രമണത്തിൽ സൈനിക കേന്ദ്രത്തിന് നാശനഷ്ടമുണ്ടായതായും അവിടെ വിന്യസിച്ചിരുന്ന ചില സൈനികർക്ക് പരുക്കേറ്റതായും പാക് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. 36 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ നിന്ന് കുറഞ്ഞത് 80 ഡ്രോണുകൾ പാക്കിസ്ഥാൻ അതിർത്തി കടന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഒരു ഡ്രോൺ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് സൈനിക കേന്ദ്രത്തിൽ പതിച്ചതായും അതാണ് പരുക്കുകൾക്ക് കാരണമായതെന്നും ദാർ വിശദീകരിച്ചു. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ മേയ് 9-ന് രാത്രി ഉന്നതതല യോഗം ചേർന്നുവെന്നും അദ്ദേഹം അറിയിച്ചു.
നൂർ ഖാൻ വ്യോമതാവളത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ നടപടി ആണെന്ന് ദാർ ആരോപിച്ചു. ഇന്ത്യ ആക്രമണം നടത്തിയെന്ന കാര്യത്തിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രതികരണവും വ്യക്തത നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















