ന്യൂദൽഹി: 57 പെട്ടികളിലായി സോണിയാഗാന്ധി 2008ല്‍ പഴയ നെഹ്രു മ്യൂസിയത്തില്‍ നിന്നും എടുത്തുമാറ്റിയ നെഹ്രുവിന്റെ സ്വകാര്യകത്തുകള്‍ ഉള്‍പ്പെടെയുള്ള 26000 രേഖകള്‍ തിരിച്ചേല്‍പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ആവശ്യപ്പടുന്നതോടെ സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു. രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ കത്തെഴുതിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇപ്പോഴിതാ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് ഈ രേഖകള്‍ മടക്കി നല്‍കാന്‍ നേരിട്ട് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ 26000 കത്തുകളുള്‍പ്പെടെയുള്ള രേഖകള്‍ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിനും ലൈബ്രറിക്കും മടക്കി നൽകണമെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് വാര്‍ത്താസമ്മേളനത്തിലാണ് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടത്. .
ഏകദേശം 57 പെട്ടികളിലായാണ് ഈ കത്തുകള്‍ ഉണ്ടായിരുന്നത്. മ്യൂസിയത്തില്‍ നിന്നും സോണിയാഗാന്ധി പിന്നീട് അവ എടുത്തുമാറ്റുകയായിരുന്നു. അവ ആരുടെയും സ്വകാര്യസ്വത്തല്ലെന്നും രാജ്യത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “സോണിയ ഇതേക്കുറിച്ച് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ സോണിയയ്‌ക്ക് രണ്ട് കത്തുകള്‍ എഴുതിയിരുന്നു. എന്തായാലും ഈ കത്തുകളുള്‍പ്പെടെയുള്ള 26,000 രേഖകള്‍ മടക്കിത്തന്നേ പറ്റൂ”.- ശെഖാവത്ത് പറഞ്ഞു.
സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം 2008ല്‍ അവരുടെ പ്രതിനിധിയായ എം.വി. രാജനാണ് നെഹ്രുവിന്റെ സ്വകാര്യ കത്തുകളും രേഖകളും എടുത്തുമാറ്റുകയാണെന്ന് എഴുതിയത്.
“1970 മുതൽ 1990 വരെയുള്ള 20 വർഷത്തിനിടയിൽ, നെഹ്‌റുവുമായി ബന്ധപ്പെട്ട എല്ലാ അനൗദ്യോഗിക രേഖകളും നെഹ്രു മ്യൂസിയത്തിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിൽ നെഹ്‌റു ആളുകൾക്ക് എഴുതിയ വ്യക്തിപരമായ കത്തുകൾ, അതിന് ലഭിച്ച മറുപടികൾ, അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ, കുറിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിന് സമാനമായ മറ്റ് പ്രധാനമന്ത്രിമാരുടെ എല്ലാ കത്തുകളും രേഖകളും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ലൈബ്രറിയില്‍ ഉണ്ട്.”.-ശെഖാവത്ത് പറഞ്ഞു.
“1964ല്‍ നെഹ്രു മരിച്ച ശേഷം 1966ല്‍ ആണ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മരണപ്പെട്ടശേഷം അദ്ദേഹത്തിന്റെ മ്യൂസിയം കൈകാര്യം ചെയ്യുന്നതിനായി ഒരു സൊസൈറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ആ സൊസൈറ്റി ശരിയായി പ്രവർത്തിച്ചില്ല 2023ലാണ് ഇതിന്റെ പേര് രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരെയും ആദരിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ)എന്ന് പുനർനാമകരണം ചെയ്തത്”- ശെഖാവത്ത് ചൂണ്ടിക്കാട്ടി.
















