തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് മാറിത്തരുമോ എന്ന് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ വി കെ പ്രശാന്തിനോട് ചോദിച്ചതിനെ രാഷ്‌ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് മേയര്‍ വി വി രാജേഷ്.ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുണ്ട്.
കോര്‍പ്പറേഷന്റെ കെട്ടിടമാണ് അത്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷന്‍ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോള്‍ പ്രശാന്ത് ഇരിക്കുന്നത്. ആര്‍ ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് വി കെ പ്രശാന്തിനോട് ചോദിച്ചത്. ചര്‍ച്ചയായ സ്ഥിതിക്ക് രേഖകള്‍ പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു.
300 സ്‌ക്വയര്‍ ഫീറ്റ് മുറി 832 രൂപയ്‌ക്കാണ് നല്‍കിയിരിക്കുന്നത്.ഇങ്ങനെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കും. എം.എല്‍.എ ഓഫീസിന് ഇളവ് നല്‍കാവുന്നതാണ്.രേഖകള്‍ പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാം. സ്വകാര്യ വ്യക്തികള്‍ക്ക് കോര്‍പ്പറേഷന്‍ കെട്ടിടം കുറഞ്ഞ വാടകയ്‌ക്ക് കൊടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കും. നികുതിപ്പണം കൃത്യമായി പിരിഞ്ഞു കിട്ടുന്നുണ്ടോയെന്നും പരിശോധിക്കും.നഗരത്തിന്റെ ഉള്‍ഭാഗങ്ങളില്‍ ഇപ്പോഴും ഇലക്ട്രിക് ബസിന്റെ ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ബസുകളുടെ വിവരങ്ങള്‍ പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു.
അതേസമയം വി.കെ. പ്രശാന്ത് സഹോദര തുല്യനാണെന്നും ഒരു മുറി വിട്ടു തരണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീലേഖ പറഞ്ഞു.
കോര്‍പറേഷനാണ് കെട്ടിടത്തിന്റെ അവകാശമെന്നും കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കേണ്ട സ്ഥലമാണെന്നും അവര്‍ പറഞ്ഞു. യാചനസ്വരത്തിലാണ് താന്‍ സംസാരിച്ചത്. തനിക്ക് ഓഫീസ് ഇല്ലെന്ന് എം.എല്‍.എ.യെ അറിയിക്കുകയായിരുന്നു. എന്നാല്‍ വിട്ടു തരാനാകില്ലെന്ന് വി.കെ. പ്രശാന്ത് പറഞ്ഞെന്നും ആര്‍. ശ്രീലേഖ അറിയിച്ചു.എം.എല്‍.എക്ക് എവിടെ വേണമെങ്കിലും ഓഫീസ് ലഭിക്കും. എന്നാല്‍ കൗണ്‍സിലറായ താന്‍ എന്ത് ചെയ്യും?. വി.കെ. പ്രശാന്തുമായുള്ള സൗഹൃദ സംഭാഷണം വിവാദമാക്കരുതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. നേതൃത്വവുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കും.
നേരത്തേ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ എംഎല്‍എ ഓഫീസിലെത്തി വി കെ പ്രശാന്തിനെ കണ്ടു.
എല്‍എല്‍എ ഓഫീസ് ഒഴിയാനാകില്ലെന്നും കാലാവധി കഴിഞ്ഞാലും ഒഴിയുന്ന കാര്യം ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും വി കെ പ്രശാന്ത് പറഞ്ഞു. വാടക കാലാവധി കഴിയും വരെ എംഎല്‍എ ഓഫീസില്‍ തുടരും.
















