താമരശ്ശേരി (28-12-2025): മൊബൈൽ ഫോണിന്റെ മാസത്തവണ (EMI ) മുടങ്ങിയതിനെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്‌മാന് (41) ആണ് അക്രമത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ടിവിഎസ് ഫൈനാൻസ് ജീവനക്കാരനായ നിതിൻ (28), അഭിനന്ദ് (28), അഖിൽ (27) എന്നിവരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
കൊടുവള്ളിയിലെ ഒരു കടയിൽ നിന്നും 36,000 രൂപയുടെ ഫോൺ ഫൈനാൻസ് വഴിയാണ് അബ്ദുറഹ്‌മാൻ വാങ്ങിയത്. മാസം 2,302 രൂപയായിരുന്നു അടവ്. ഈ മാസം രണ്ടാം തീയതി അടയ്‌ക്കേണ്ട മൂന്നാമത്തെ ഗഡു മുടങ്ങിയതോടെ ഫൈനാൻസ് ജീവനക്കാർ ഭീഷണി തുടങ്ങിയിരുന്നു. മറ്റൊരാളുടെ പേരിൽ ഫോൺ ചെയ്ത് അബ്ദുറഹ്‌മാനെ താമരശ്ശേരി ചുങ്കത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എത്തിയ പ്രതികൾ അബ്ദുറഹ്‌മാനെ ബലംപ്രയോഗിച്ച് തങ്ങളുടെ ഥാർ ജീപ്പിൽ കയറ്റാൻ ശ്രമിച്ചു.
ഇതിനെ എതിർത്ത അബ്ദുറഹ്‌മാനെ സംഘം ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. കൈയ്‌ക്ക് മുറിവേറ്റിട്ടുണ്ട്. നാട്ടുകാർ ഓടിക്കൂടിയാണ് അക്രമികളിൽ നിന്നും ഇദ്ദേഹത്തെ രക്ഷിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അബ്ദുറഹ്‌മാൻ.















