പാലക്കാട് (27-12-2025): പാലക്കാട് എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ പങ്കാളിയെ റിമാൻഡ് ചെയ്തു. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഒരു വർഷം മുമ്പ് യുവാവിനൊപ്പം ഇറങ്ങിപ്പോന്ന കൊണ്ടോട്ടി സ്വദേശിനിയായ 25 കാരിയെയാണ് ക്രൂരമായി പീഡിപ്പിച്ചത്. ബുധനാഴ്ച രാവിലെയാണ് യുവതിയെ ഗുരുതര പൊള്ളലേറ്റ നിലയിൽ അയൽവാസികൾ കണ്ടത്.
തുടർന്ന് കോടഞ്ചേരി പൊലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോഴിക്കോഡ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് മുങ്ങിയ പ്രതിയെ പോലീസ് ഉടൻ തന്നെ പിടികൂടിയിരുന്നു. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. വാക്കുതർക്കത്തെ തുടർന്നുള്ള പ്രകോപനത്തിലായിരുന്നു ആക്രമണം.
യുവതിക്ക് കാലിനും കൈക്കും ഗുരുതരമായി പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. ഷാഹിദ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. യുവതിയുടെ മുഖത്തും ചെവിക്കും കണ്ണിനും മർദനമേറ്റു. വായിൽ തുണി തിരുകി ശരീരം മുഴുവൻ പൊള്ളിച്ചു ശേഷം കഴുത്തിൽ പ്ലാസ്റ്റിക് വയറിട്ട് മുറുക്കി കൊല്ലാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. ഇയാളുടെ പേരിൽ നിരവധി മയക്കുമരുന്ന് കേസുകളുണ്ട്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്. ഇതിനുമുൻപും ഷാഹിദ് പങ്കാളിയെ ഉപദ്രവിച്ചിട്ടുണ്ട്.
















