ചെന്നൈ (27-12-2025): ദോഷങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് മയക്കി ബിസിനസുകാരനിൽനിന്ന് 10 പവനോളം സ്വർണം കവർന്നു. ചെന്നൈ മിന്റ് സ്ട്രീറ്റിലെ വ്യവസായിയായ ദീപക് ജെയിനാണ് തട്ടിപ്പിനിരയായത്. ബോധം തെളിഞ്ഞ ശേഷം ദീപക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘത്തിനായി പോലീസ് അന്വേഷണം ശക്തമാക്കി. മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തിൽ രാത്രി ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ദീപക്കിനെ വഴിയിൽ തടഞ്ഞുനിർത്തിയ രണ്ടംഗ സംഘം ഇയാൾക്ക് വലിയ ദോഷങ്ങളുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. പരിഹാരമെന്നോണം ദീപക്കിന്റെ കയ്യിൽ പിടിച്ചു മന്ത്രങ്ങൾ ഉരുവിട്ട തട്ടിപ്പുകാർ, പൂർണ്ണ ഫലം ലഭിക്കണമെങ്കിൽ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ അഴിച്ചു മാറ്റണമെന്ന് നിർദേശിച്ചു.
ഇവരുടെ വാക്കുകളിൽ വിശ്വസിച്ച ദീപക് തന്റെ പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങൾ അഴിച്ച് ബാഗിലിട്ടു. ഇതിന് പിന്നാലെ താൻ ബോധരഹിതനായി വീണെന്ന് ദീപക് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഈ തക്കം നോക്കി പ്രതികൾ സ്വർണവുമായി കടന്നുകളയുകയായിരുന്നു.
















