ഛാന്ദോഗ്യോപനിഷത്തിലെ ആറാം മദ്ധ്യായം എട്ടാം ഖണ്ഡത്തിലെ ഏഴാമത്തെ ശ്ലോകത്തിലാണ് ‘തത്ത്വമസി’ മഹാവാക്യം വരുന്നത്. തത് എന്നാല്‍ ബ്രഹ്‌മം എന്നും ത്വം എന്നാല്‍ ജീവന്‍ എന്നും അര്‍ത്ഥമാക്കണമെന്നാണ് ആചാര്യമതം. തത്ത്വമസി എന്ന മഹാവാക്യം കൊണ്ട് ബ്രഹ്‌മത്തിന്റെയും ജീവന്റെയും ഏകത്വം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.
എന്നാല്‍ രണ്ടിന്റെയും ഐക്യം വാച്യാര്‍ത്ഥത്തില്‍ അല്ല എന്ന് നാം പ്രത്യേകം മനസ്സിലാക്കണം. ഈ ഏകത്വം ലക്ഷ്യാര്‍ത്ഥത്തിലാണ്. കാരണം സൂര്യനും മിന്നാമിനുങ്ങും രാജാവും ഭൃത്യനും കടലും കിണറും മഹാമേരുവും പരമാണുവും പോലെ വിരുദ്ധ ധര്‍മ്മങ്ങളോട് കൂടിയവയാണ് ഇതു രണ്ടും. നാം ഓരോരുത്തരും ഈശ്വരനാണ് എന്ന് പറഞ്ഞാല്‍ നമ്മുടെ ശരീരമാണ് ഈശ്വരന്‍ എന്ന് തെറ്റിദ്ധരിക്കരുത്. ശരീരമോ മനസ്സോ ബുദ്ധിയോ ഈശ്വരന്‍ അല്ല. എങ്ങും നിറഞ്ഞുനില്‍ക്കുന്ന സമഷ്ടി ചൈതന്യമായ ബ്രഹ്‌മം വൃഷ്ടി ശരീരമായ ഓരോന്നിലും പ്രകടമാകുമ്പോള്‍ അതിനെയാണ് നാം ആത്മാവ് എന്ന് വിവക്ഷിക്കുന്നത്. എന്നില്‍ കുടികൊള്ളുന്ന ആത്മാവ് തന്നെയാണ് എങ്ങും നിറഞ്ഞ ബ്രഹ്‌മം. ഈ ഐക്യത്തെയാണ് തത്ത്വമസി മഹാവാക്യം പ്രതിനിധാനം ചെയ്യുന്നത്. ഉദ്ദാലകനും പുത്രനായ ശ്വേതകേതുവും തമ്മിലുള്ള സംവാദ രൂപത്തില്‍ ആണ് തത്ത്വമസിയുടെ തത്ത്വപ്പൊരുള്‍ അനാവരണം ചെയ്യപ്പെടുന്നത്. ഉദ്ദാലക മഹര്‍ഷി മകനോട് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പറഞ്ഞ വാക്കായാണ് തത്ത്വമസി (അത് നീ തന്നെ ആകുന്നു) ഛാന്ദോഗ്യോപനിഷത്തില്‍ വരുന്നത്. ഇത് കേട്ട് ശ്വേതകേതുവിന് താന്‍ എങ്ങനെ പരമാത്മാവ് ആകും എന്ന് സംശയമുദിച്ചു. അച്ഛനോട് ശ്വേതകേതു ഈ സംശയം ഉന്നയിച്ചു. അതിന് മറുപടിയായി ഉദ്ദാലകന്‍ മകനോട് കുറച്ച് അഗ്‌നി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മകന്‍ ഉടന്‍തന്നെ ഒരു വിളക്ക് തെളിയിച്ചു കൊണ്ടുവന്നു. നിന്നോട് അഗ്‌നി കൊണ്ടുവരാനല്ലേ പറഞ്ഞത് എന്ന് ഉദ്ദാലകന്‍ തിരിച്ചുചോദിച്ചു.
ശ്വേതകേതു പിന്നീട് ഒരു തിരി തെളിയിച്ചു കൊണ്ടുവന്നു. നിന്നോട് അഗ്‌നി കൊണ്ടുവരാന്‍ അല്ലേ ആവശ്യപ്പെട്ടത് എന്നു പിതാവ് മകനോടു വീണ്ടും അദ്ദേഹം ചോദിച്ചു. ശ്വേതകേതു പിന്നീട് ഒരു കനല്‍ക്കട്ട എടുത്ത് കൊണ്ടുവന്നു. പഴയ ചോദ്യം മഹര്‍ഷി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശ്വേതകേതുവിന് ദേഷ്യവും സങ്കടവും അടക്കാനായില്ല. അവന്‍ അച്ഛനോട് തിരിച്ചു ചോദിച്ചു, ‘എങ്ങനെയാണ് അഗ്‌നി മാത്രമായി കൊണ്ടുവരാനാവുക? അതിന് ഒരു ഇരിപ്പടം വേണ്ടേ?’ മകനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഉദ്ദാലകന്‍ പറഞ്ഞു. അതെ! ‘അതാണ് നിന്റ ചോദ്യത്തിന് ഉത്തരവും. ‘അഗ്നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ് എന്നപോലെ പരമാത്മാവിന് ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്റ ശരീരം. അതായത് പരമാത്മാവ് എന്നിലും നിന്നിലും സര്‍വ്വചരാചരങ്ങളിലും സ്ഥിതിചെയ്യുന്നു എന്ന് സാരം. അല്ലയോ പുത്രാ, നീ പരമമായ സത്യത്തെ അല്ലേ അന്വേഷിക്കുന്നത്? ആ സത്യം നീ തന്നെയാണ്! എന്തുകൊണ്ടെന്നാല്‍ ഉണ്‍മ രണ്ടില്ല. സത്യം രണ്ടില്ല. ഏകമാണ,് അദ്വൈതമാണ് സത്യം. അതാണ് തത്ത്വമസിയുടെ രഹസ്യവും.’ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരമാത്മ ചൈതന്യത്തെ തന്ത്ര വിധാനത്തിലൂടെ വിഗ്രഹം എന്ന ഉപാധിയിലേക്ക് സമ്മേളിപ്പിക്കുന്നതാണല്ലോ ക്ഷേത്രസങ്കല്‍പ്പത്തിന്റെ അകം പൊരുള്‍. ഈആത്മശബ്ദത്തെ ശങ്കരാചാര്യര്‍ പരബ്രഹ്‌മശബ്ദമായി തിരിച്ചറിയുന്നുണ്ട്. അത് ജഗത്തിന്റെ ആത്മാവും സത്യവുമാണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു. ആധുനിക ഭാരതം ദര്‍ശിച്ച മഹാമനീഷിയായ സ്വാമി വിവേകാനന്ദനും പറയുന്നത്, ‘എല്ലാ ദര്‍ശനങ്ങളും ഒടുവില്‍ ഒഴുകിയെത്തുന്നത് ഈ മഹാവാക്യത്തില്‍ ആണെന്നാണ്. ‘സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും നീ തന്നെയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ശ്രീനാരായണ ഗുരുദേവനും ഈ മഹാവാക്യത്തെ മലയാളത്തില്‍ വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.
















