പാലക്കാട്: പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി ചെയർമാൻ. തെരഞ്ഞെടുപ്പിൽ 25 വോട്ടുകൾ നേടി പി. സ്മിതേഷ് ചെയർമാനായി. സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി നേതാക്കളായ കെ. കെ അനീഷ് കുമാർ, സി. കൃഷ്ണകുമാർ, പ്രശാന്ത് ശിവൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. 2015ലാണ് 24 സീറ്റുകൾ നേടി ബിജെപി പാലക്കാട്ട് അധികാരത്തിലെത്തുന്നത്.
വികസിത കേരളമെന്ന ബിജെപിയുടെ കാഴ്‌ച്ചപ്പാടിനൊപ്പം പാലക്കാട് നഗരസഭയും മുന്നോട്ട് പോകുമെന്ന് ചുമതലയേറ്റ ശേഷം സ്മിതേഷ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷങ്ങളായി ബിജെപി പാലക്കാട്ട് നടത്തിയ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. മുരുകണി വാർഡിൽ നിന്നാണ് പി സ്മിതേഷ് ഇത്തവണ ജയിച്ചത്. നിലവിൽ ബിജെപി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ബിജെപിയെ തടയാൻ സഖ്യസാധ്യത അന്വേഷിച്ച് കോൺഗ്രസും സിപിഎമ്മും ചില നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ മതേതര സഖ്യസാധ്യത പ്രാവർത്തികമാക്കാൻ ഇരുപാർട്ടികൾക്കും കഴിഞ്ഞില്ല. 53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളില്‍ ജയിച്ചു. യുഡിഎഫ് 18 വാര്‍ഡുകളിലും എല്‍ഡിഎഫ് 9 വാര്‍ഡുകളിലും വിജയിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു.
















