തൃശ്ശൂർ: മേയർ സ്ഥാനാർത്ഥിയായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് ലാലി ജെയിംസ്. നിജി ജസ്റ്റിൻ മേയർ ആയത് പണം നൽകിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ഗുരുതര വെളിപ്പെടുത്തലാണ് ലാലി ജെയിംസ് നടത്തിയത്. കെ സി വേണുഗോപാലിന്റെ ഗ്രൂപ്പിൽപ്പെട്ട തൃശ്ശൂർ ജില്ലയിലെ നേതാക്കൾക്കാണ് പണം നൽകിയതെന്നാണ് അഭ്യൂഹമെന്നും ലാലി ജെയിംസ് വെളിപ്പെടുത്തി.
നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടു. തന്നെ പാർട്ടി മേയർ സ്ഥാനത്ത് പരിഗണിക്കാത്തത് പണം നൽകാൻ ഇല്ലാത്തത് കൊണ്ടാണെന്നും ലാലി പറഞ്ഞു. വൈറ്റ് കോളറായി കടന്ന് വന്നതല്ലാതെ പാർട്ടിയുടെ ഒരു സമരമുഖങ്ങളിലും നിജി ജസ്റ്റിൻ ഉണ്ടായിരുന്നില്ല.
കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരാണ് നിജി ജസ്റ്റിനു വേണ്ടി മുന്‍കൈയെടുത്തതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവിടെ അര്‍ഹതപ്പെട്ടവര്‍ വേറെയുമുണ്ടെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറയാമായിരുന്നു.
പ്രവര്‍ത്തനം മാത്രമാണ് എന്റെ മുഖമുദ്ര. പൊതുപ്രവര്‍ത്തന രംഗത്ത് ഇത്രനാളും പ്രവര്‍ത്തിച്ചത് പണം ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. പാർട്ടി തന്നെ തഴഞ്ഞതിൽ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചു. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേര് പറഞ്ഞിട്ടും നേതാക്കൾ തഴയുകയായിരുന്നു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്‌ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
നിജി ഡോക്ടര്‍ തന്റെ പ്രൊഫഷനില്‍ നിന്നും കാശ് സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി സമരരംഗത്ത് ഇറങ്ങി സാരി ചുളിയുകയോ, കൈ നനയുകയോ ചെയ്തതായി അറിയില്ല. ആ പദവിയുണ്ട്, ഈ പദവിയുണ്ട് എന്നൊക്കെ ആര്‍ക്കുവേണമെങ്കിലും എഴുതിപ്പിടിപ്പിക്കാവുന്നതാണ്. തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ച തേറമ്പില്‍ രാമകൃഷ്ണന്‍ അവസാന നിമിഷമാണ് പാര്‍ട്ടി തീരുമാനം അറിയുന്നത്. അദ്ദേഹം ആവശ്യപ്പെട്ടിട്ടു പോലും ഡിസിസി നേതൃത്വം നിലപാട് മാറ്റിയില്ലെന്നും ലാലി ജെയിംസ് ആരോപിക്കുന്നു.
നാല് തവണ കൗൺസിലറായി വിജയിച്ച ലാലി ജെയിംസ് മേയർ ആകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. അവസാന നിമിഷമാണ് നിജി ജസ്റ്റിന്റെ പേര് നേതൃത്വം പരിഗണിച്ചത്. മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ലാലി ജെയിംസിന് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
















