ന്യൂദല്‍ഹി: ദല്‍ഹിയിൽ ഇനി വെറും അഞ്ചുരൂപയ്‌ക്ക് ‘താലി മീൽസ്’ കഴിക്കാം. ദല്‍ഹി സർക്കാർ ആരംഭിച്ച ‘അടൽ കാന്റീൻ’ വഴിയാണ് അഞ്ചുരൂപയ്‌ക്ക് ഭക്ഷണം നൽകുന്നത്. മുഖ്യമന്ത്രി രേഖാ ഗുപ്ത ‘അടൽ കാന്റീനി’ന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിൽ ആരംഭിച്ച ‘അടൽ കാന്റീൻ’ പദ്ധതി അദ്ദേഹത്തിന്റെ 101-ാം ജന്മവാർഷിക ദിനമായ ഇന്നലെയാണ്
ഉദ്ഘാടനംചെയ്തത്.
ദല്‍ഹിൽഹിയിലെ വിവിധ ഭാഗങ്ങളിലായി 100 അടൽ കാന്റീനുകൾ ആരംഭിക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ ആദ്യഘട്ടമായി 45 അടൽ കാന്റീനുകളാണ് വ്യാഴാഴ്ച തുറന്ന് പ്രവർത്തനമാരംഭിച്ചത്. ആർ.കെ. പുരം, ജാംഗ്പുര, ഷാലിമാർ ബാഗ്, ഗ്രേറ്റർ കൈലാഷ്, രജൗരി ഗാർഡൻ, നരേല, ഭാവ്‌ന തുടങ്ങിയ മേഖലകളിലാണ് ആദ്യഘട്ടത്തിൽ കാന്റീനുകൾ തുറന്നത്. ബാക്കി 55 കാന്റീനുകളും വൈകാതെ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
എല്ലാദിവസവും ഏകദേശം അഞ്ഞൂറോളം പേർക്കുള്ള ഉച്ചഭക്ഷണവും അത്താഴവുമാണ് ഓരോ അടൽ കാന്റീനുകളിലും വിളമ്പുക. ദാൽ, ചോറ്, ചപ്പാത്തി, ഒരു പച്ചക്കറി വിഭവം, അച്ചാർ എന്നിവയാണ് അടൽ കാന്റീനിലെ അഞ്ചുരൂപയുടെ ‘താലി മീൽസി’ലുള്ളത്. രാവിലെ 11 മുതൽ നാലുമണിവരെയാണ് ഉച്ചഭക്ഷണത്തിന്റെ സമയം. വൈകീട്ട് 6.30 മുതൽ 9.30 വരെ അത്താഴവും ലഭിക്കും. ഭക്ഷണവിതരണം സുഗമമാക്കാൻ ഡിജിറ്റൽ ടോക്കൺ സിസ്റ്റവും ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാ കാന്റീനുകളും നിരീക്ഷിക്കാനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചു.
















