തിരുവനന്തപുരം: പുതിയ ‘കാർഡ്’ മാർക്സിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായി വി മുരളീധരൻ. കേരളത്തിന് വേണ്ടി ഒരു പ്രത്യേക നേറ്റീവിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാർ പുതിയൊരു കാർഡ് ഇറക്കാൻ പോകുന്നു എന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രസ്താവിച്ചത്. നമ്മുടെ രാജ്യത്ത് ഭരണഘടനയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ഒരു ‘യൂണിക് ഐഡന്റിറ്റി കാർഡ്’ (ആധാർ) നിലവിലുണ്ട്. ആ ആധാർ കാർഡിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടാണോ കേരള സർക്കാർ പുതിയ ഈ ഐഡന്റിറ്റി കാർഡ് ഇറക്കാൻ പോകുന്നത്?
ഈ പുതിയ ഐഡന്റിറ്റി കാർഡിന് ഏതു തരത്തിലുള്ള നിയമസാധുതയാണുള്ളത്? ഇന്ത്യൻ ഭരണഘടനയിൽ ഇല്ലാത്ത ഒരു കാര്യം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളത്? ഭരണഘടനയുടെ ഏത് അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഇത് ചെയ്യാൻ പോകുന്നത്? അതോ ആരെങ്കിലും മുഖ്യമന്ത്രിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ, ആരെങ്കിലുമായി ഒരു കരാറിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണോ ഈ പ്രഖ്യാപനം?
ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ ഈ സർക്കാരിന്റേതായി നമ്മുടെ മുന്നിലുണ്ട്. സിൽവർലൈൻ എന്ന് പറഞ്ഞ് നാടുനീളെ മഞ്ഞക്കുറ്റികൾ സ്ഥാപിച്ച് ഏകദേശം 75 കോടി രൂപയാണ് ചെലവിട്ടത്. ഇപ്പോൾ ആ മഞ്ഞക്കുറ്റികൾ പിഴുതെടുക്കാൻ വേണ്ടിയും വലിയൊരു തുക ചെലവാക്കാൻ പോകുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതൊന്നും പിണറായി വിജയന്റെ തറവാട്ടിൽ നിന്ന് കൊണ്ടുവരുന്ന പണമല്ല.
ഈ നാട്ടിലെ സാധാരണക്കാരായ നികുതിദായകർ നൽകുന്ന പണമാണ്. ഒരാൾക്കും പ്രയോജനമില്ലാത്ത, നിയമസാധുതയില്ലാത്ത ഒരു കാർഡ് നൽകുമെന്ന പ്രഖ്യാപനം ആരെങ്കിലുമായി കരാറുണ്ടാക്കി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള പരിശ്രമമാണോ എന്ന് കേരളത്തിലെ ജനങ്ങൾ സംശയിക്കുന്നു. നികുതിദായകന്റെ പണം നഷ്ടപ്പെടുത്തുന്നതും കീശ കാലിയാക്കുന്നതുമായ നിരവധി തീരുമാനങ്ങളാണ് ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
















