ന്യൂദൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരെ തുടർച്ചയായ അക്രമങ്ങൾ അരങ്ങേറുന്നുണ്ട്. ഇന്നലെ രാജ്ബാരി ജില്ലയിൽ 29 വയസ്സുള്ള ഒരു ഹിന്ദുവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. അമൃത് മണ്ഡൽ എന്നറിയപ്പെടുന്ന സാമ്രാട്ട് ആണ് മതമൗലിക വാദികളുടെ മർദ്ദനത്തിൽ മരിച്ചത്. നേരത്തെ ദിപു ചന്ദ്ര ദാസിനെയും ഒരു ജനക്കൂട്ടം കൊലപ്പെടുത്തി മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു.
അതേസമയം ഇന്ത്യയിലെ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി ഈ കൊലപാതക പരമ്പരകളിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് ഏറെ വിമർശനത്തിനിടയാക്കി. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ഒന്നുമില്ലെന്ന് വിശ്വസിക്കുന്നതായി റാഷിദി പറഞ്ഞു.
മൗലാന റാഷിദി പറയുന്നത് ?
ഇപ്പോൾ നടക്കുന്ന കൊലപാതകങ്ങൾ തെറ്റാണ്. അതിൽ യാതൊരു സംശയവുമില്ല. ആരെയും കൊല്ലാൻ ഇസ്ലാം വാദിക്കുന്നില്ല. എന്നാൽ അതിനെ വംശഹത്യ എന്ന് വിളിക്കുന്നവർ വംശഹത്യ എവിടെയാണെന്ന് പറയൂ, ഗാസയിൽ നടക്കുന്നതിനെ വംശഹത്യ എന്ന് വിളിക്കാൻ നിങ്ങൾ വിസമ്മതിക്കുന്നു. പലസ്തീനിൽ 40,000 കുട്ടികൾ കൊല്ലപ്പെട്ടു, 150,000 ആളുകൾ കൊല്ലപ്പെട്ടു, പക്ഷേ നിങ്ങൾ അതിനെ വംശഹത്യ എന്ന് വിളിക്കാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് റാഷിദി ചോദിച്ചു.
ഇപ്പോൾ ബംഗ്ലാദേശിൽ ദുർബലമായ സർക്കാരായതിനാൽ അതിനെ വംശഹത്യ എന്ന് വിളിക്കുന്നുവെന്ന് റാഷിദി പറഞ്ഞു. ഇന്ത്യയിൽ ജയ് ശ്രീറാം വിളിച്ച് കൊണ്ട് നടന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടതായി എൻസിആർബി ഡാറ്റ കാണിക്കുന്നു, പക്ഷേ നിങ്ങൾ അതിനെ വംശഹത്യ എന്ന് വിളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 50 പേരെ കൊന്നതിനെ നിങ്ങൾ വംശഹത്യ എന്ന് വിളിക്കില്ല. എന്തുകൊണ്ട് ഈ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.
















