കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ജര്‍മനിയിലെ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഭാരതത്തിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെയുണ്ടായ ഏറ്റവും പുതിയ ആക്രമണം അപ്രതീക്ഷിതമോ പുതുമയുള്ളതോ അല്ല. അത് സൂക്ഷ്മമായി നിര്‍മിച്ച ഒരു രാഷ്‌ട്രീയ ആഖ്യാനത്തിന്റെ തുടര്‍ച്ചയാണെന്ന് എല്ലാവര്‍ക്കും അറിയാം. വീണ്ടും വിദേശ മണ്ണില്‍ നടത്തിയ ഈ ആരോപണങ്ങള്‍ ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തിനും സ്ഥാപനങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ആക്രമണത്തിന്റെ തെളിവുകളാണ്.
ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ പരിചയമില്ലാത്ത അന്താരാഷ്‌ട്ര പ്രേക്ഷകര്‍ക്കായാണ് ജര്‍മനിയില്‍ ഈ ആരോപണങ്ങള്‍ വീണ്ടും ഉന്നയിച്ചത്.
ഇത് യാദൃച്ഛികമല്ല. മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടപ്പോള്‍, ആത്മപരിശോധന നടത്തുന്നതിനു പകരം ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. എന്നാല്‍ ഇതേ ജനാധിപത്യ സംവിധാനമാണ് തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതും, നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചതും എന്ന് ഈ നേതാവ് ബോധപൂര്‍വ്വം വിസ്മരിക്കുന്നു.
രാഹുലും കോണ്‍ഗ്രസും ‘ജനാധിപത്യത്തിനെതിരായ ആക്രമണം’ എന്നു വിളിക്കുന്നതെല്ലാം യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയ പരാജയം അംഗീകരിക്കാനുള്ള മനസ്സില്ലായ്‌മയാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വിദേശരാജ്യങ്ങളില്‍ കൊണ്ടുപോയി പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയില്ല. സ്വന്തം കഴിവില്ലായ്‌മ മറച്ചുപിടിക്കാന്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ കടന്നാക്രമിക്കുന്ന ഇങ്ങനെയൊരു നേതാവിനെ ജനങ്ങള്‍ കണ്ടിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ഡീപ് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ ഭാരതത്തിനെതിരെ നിരവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളെ അസാധുവാക്കല്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യല്‍, ന്യൂനപക്ഷ പീഡന പ്രചാരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. നിലവിലെ സര്‍ക്കാരിന് ജനാധിപത്യ സാധുതയില്ലെന്ന് ആവര്‍ത്തിക്കുന്നതാണ് മറ്റൊന്ന്. ഡീപ് സ്റ്റേറ്റുമായി സഹകരിക്കുന്ന അന്താരാഷ്‌ട്ര മാധ്യമങ്ങള്‍, എന്‍ജിഒകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, ബഹുരാഷ്‌ട്ര കുത്തക കമ്പനികള്‍ എന്നിവ ഈ ആരോപണങ്ങളെ ആയുധമാക്കുന്നു. ഡീപ് സ്റ്റേറ്റിന്റെ സംവിധാനവുമായി പൂര്‍ണ്ണമായും ഒത്തുചേരുന്നു.
വാസ്തവത്തില്‍, ജര്‍മനിയില്‍ രാഹുല്‍ ഉന്നയിച്ച പുതിയ അവകാശവാദങ്ങളെ നാക്കുപിഴയായി തള്ളിക്കളയാന്‍ കഴിയില്ല. അവ വര്‍ഷങ്ങളായി തുടരുന്ന ഭാരതവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. 2021ലെ അമേരിക്കന്‍ സന്ദര്‍ശനത്തിലും 2023 ഒക്ടോബറിലെ വിശദീകരണമില്ലാത്ത ഉസ്ബെക്കിസ്ഥാന്‍ യാത്രയിലുമൊക്കെ രാഹുല്‍ രാജ്യവിരുദ്ധ മുഖം കാണിക്കുകയുണ്ടായി.
ഭാരതത്തിലെ ‘ജനാധിപത്യ മൂല്യങ്ങള്‍’ സംരക്ഷിക്കാന്‍ അമേരിക്കന്‍ സ്ഥാപനങ്ങള്‍ നിലകൊള്ളണമെന്നു പോലും രാഹുല്‍ ആവശ്യപ്പെട്ടു. വൈദേശിക ശക്തികള്‍ ഭാരതത്തില്‍ ഇടപെടണമെന്ന ആവശ്യത്തില്‍ കുറഞ്ഞ ഒന്നുമല്ലായിരുന്നു ഇത്. മോദി സര്‍ക്കാരിനെ ഏകാധിപത്യ ഭരണകൂടമായി ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. ഇവിടെയൊരു ഭരണമാറ്റത്തിന് വിദേശ ശക്തികളുടെ ഇടപെടല്‍ ആവശ്യമാണ്. ഭാരതം കോവിഡ് പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു രാഹുലിന്റെ ഈ രാജ്യവിരുദ്ധ പ്രസ്താവനകള്‍ എന്ന കാര്യം മറക്കരുത്.
അന്താരാഷ്‌ട്ര വേദികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര രാഷ്‌ട്രീയ പോരാട്ടങ്ങളുടെ പ്രധാന അരങ്ങായി മാറുന്നതിന്റെ സൂചനകളായിരുന്നു ഇത്. രാജ്യത്ത് നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് രാഹുല്‍ പെട്ടെന്ന് ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. യാത്രയുടെ ഔദ്യോഗിക ഉദ്ദേശ്യം വ്യക്തമാക്കിയില്ല, സമയം സംബന്ധിച്ച് യാതൊരു വ്യക്തതയും നല്‍കിയില്ല. ഇതേ സമയത്ത് അമേരിക്കന്‍ അന്താരാഷ്‌ട്ര വികസന ഏജന്‍സിയുടെ അഡ്മിനിസ്ട്രേറ്ററായ സാമന്ത പവര്‍ ഉസ്ബെക്കിസ്ഥാനിലുണ്ടായിരുന്നതിന്റെയും, അവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതിന്റെയും വിവരങ്ങള്‍ പുറത്തുവന്നു. ഭാരതത്തില്‍ ജനാധിപത്യ തകര്‍ച്ചയുണ്ടെന്നു വിദേശ വേദികളില്‍ ആവര്‍ത്തിച്ച് പറയുന്ന രാഹുലിന്റെ പ്രസംഗങ്ങളുമായി ചേര്‍ത്തുനോക്കുമ്പോള്‍, ഉസ്ബെക്കിസ്ഥാന്‍ യാത്ര യാദൃച്ഛികമല്ലായിരുന്നു.
ഓരോ വിദേശ സന്ദര്‍ശനത്തിലും രാഹുല്‍ ഭാരതത്തെ, പരാജയപ്പെട്ട ജനാധിപത്യമായി അവിടത്തുകാരില്‍ അവതരിപ്പിച്ചു, ബാഹ്യ ശക്തികള്‍ ശ്രദ്ധിക്കണമെന്നോ ഇടപെടണമെന്നോ സൂചന നല്‍കി. ഭാരതത്തില്‍ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിന് മുന്‍പും ശേഷവും കോണ്‍ഗ്രസ് സമാനമായ പ്രചാരണം നടത്താറുണ്ട്. ജനാധിപത്യപരമായ രീതിയില്‍ ജനങ്ങളുടെ അംഗീകാരം വാങ്ങി അധികാരത്തിലേറാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ വൈദേശിക ശക്തികളെ ഇടപെടുത്തി രാജ്യത്തിന്റെ ഭരണം കൈക്കലാക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഈ ഗൂഢപദ്ധതിയുടെ ഉപകരണമാണ് രാഹുല്‍.
















