മുംബൈ: ഇന്ത്യയെ പാകിസ്ഥാനാക്കി മാറ്റാനുള്ള പദ്ധതിയെ പ്രതിരോധിക്കാന്‍ ഹിന്ദുക്കള്‍ നാല് കുട്ടികളെയെങ്കിലും വീതം പ്രസവിക്കണമെന്ന് മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് നവനീത് റാണ. “നോക്കൂ ഈ ആളുകള്‍ പരസ്യമായി പറയുകയാണ് അവര്‍ക്ക് നാല് ഭാര്യമാരും 19 കുട്ടികളും ഉണ്ടെന്ന്. എല്ലാ ഹിന്ദുക്കളോടും ഞാന്‍ പറയുകയാണ്. നമ്മള്‍ കുറഞ്ഞത് മുന്ന്, നാല് കുട്ടികളെയെങ്കിലും ജനിപ്പിക്കണം.”- നവനീത് റാണ പറഞ്ഞു.
“അയാള്‍ ഒരു മുസ്ലിം പണ്ഡിതനാണോ അല്ലയോ എന്ന് എനിക്കറിയില്ല. തനിക്ക് നാല് ഭാര്യമാരും 19 കുട്ടികളും ഉണ്ടെന്ന് അയാള്‍ അവകാശപ്പെട്ടിരുന്നു. അയാള്‍ക്ക് 30 കുട്ടികള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. എന്തായാലും ധാരാളം കുട്ടികളെ ജനിപ്പിച്ച് ഹിന്ദുസ്ഥാനെ പാകിസ്ഥാനാക്കി മാറ്റാന്‍ അവര്‍ ലക്ഷ്യമിടുന്നു.”- നവനീത് റാണ പറഞ്ഞു.
അതിനാല്‍ ഹിന്ദുക്കള്‍ ഒരു കുട്ടികൊണ്ട് തൃപ്തിപ്പെട്ടുകൂടാ. നമ്മളും കുറഞ്ഞത് മൂന്നോ നാലോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം.-നവനീത് റാണ പറയുന്നു.
പൊതുവേ തീവ്രമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന നേതാവാണ് നവനീത് റാണ. 2022ല്‍ ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലിയതിന്റെ പേരില്‍ നവനീത് റാണയെയും ഭർത്താവ് രവി റാണയെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമരാവതിയിൽ നിന്ന് പാർലമെന്റ് അംഗമായി (എംപി) തിരഞ്ഞെടുക്കപ്പെട്ടു . 2024 ലെ തിരഞ്ഞെടുപ്പിൽ , അതേ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ബൽവന്ത് വാങ്കഡെയോട് തോറ്റു. അതിനാല്‍ ഇപ്പോള്‍ എംപിയല്ല.
















