മണ്ഡലകാലത്ത് ദിവസവും ഒരു ശ്ലോകം എന്ന രീതിയില്‍ ഈ കവിത പൂര്‍ണ്ണമായി സംസ്‌കൃതിയില്‍ പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനമെങ്കിലും വാര്‍ത്താബാഹുല്യത്താല്‍ ഇടയ്‌ക്ക് സംസ്‌കൃതി പേജ് മാറ്റിവെക്കേണ്ടിവന്നതിനാല്‍, മണ്ഡലപൂജയ്‌ക്കൊപ്പം കവിത പൂര്‍ണമാക്കുന്നതിന് 33 മുതല്‍ 35 വരെ ശ്ലോകങ്ങള്‍ ഒരുമിച്ചു നല്‍കുന്നു.
മണ്ഡലം 33
ആകാശത്ത് പരുന്തുവട്ടമിടുമാ-
നേരത്ത് പേട്ടപ്പുറ-ന
പ്പാടായ് സൈനികരമ്പലപ്പുഴയില്‍
നിന്നെത്തി സ്വര്‍മ്മാചരര്‍ന
ആലങ്ങാടരുവന്നു, ഗോളക ശിവ-
ച്ചൈതന്യഭാവം നിറ-ന
ഞ്ഞാഹാ! പോരെവിടേ,തതില്‍-
ത്തുണയരായ്,അയ്യപ്പനുണ്ടൊപ്പമേ…ന
(ആകാശത്ത് പരുന്ത് വട്ടമിട്ടുപറന്നാലുടന്‍ അമ്പലപ്പുഴയില്‍നിന്നെത്തിയ സൈനിക സംഘത്തിന്റെ പ്രതിനിധികള്‍ പേട്ടപ്പുറപ്പാടുനടത്തും. അവരവരുടെ ധര്‍മ്മം പിന്തുടര്‍ന്ന് ആലങ്ങാട്ടുനിന്നുള്ള സംഘം ഗോളകയുമായി പുറപ്പാട് തുടങ്ങുകയായി. അവരുടെ യാത്രയ്‌ക്ക് തുണയായി അയ്യപ്പനും ഒപ്പമുണ്ട്)
മണ്ഡലം 34
എന്താണാസുരചിത്തവും മഹിഷവും
ചേര്‍ന്നാല്‍ നടത്താത്തതാ-
യെന്നാണാ ദുരമൂത്ത സാഹസമനം
ചെയ്തന്നു കാണിച്ചതും
എന്തല്ലിന്നിവിടത്തിലങ്ങു
കലികാലത്തിങ്കലെ മാഹിഷ-
പ്പേക്കൂത്തെന്ന് തിരിച്ചറിഞ്ഞ
വമുടക്കാന്‍ സ്വാമിമാരെങ്ങുമേ…
(എവിടെയായാലും അസുര മനസ്സുകള്‍ക്ക് ആ ദുഷ്ടമനോഗതികള്‍ നടപ്പാക്കാന്‍ കിങ്കരന്മാരും കൂടിയുണ്ടായാല്‍ ദുരമൂത്ത് എന്തുസാഹസവും കാണിക്കുമെന്നാണ് പാഠങ്ങള്‍. എല്ലാ യുഗങ്ങളിലുമുണ്ട് സമാന സംഭവങ്ങള്‍. കലികാലത്തും അതുണ്ടായി. എന്നാല്‍ ആ ആസുര-മാഹിഷപ്പേക്കൂത്തുകള്‍ക്ക് തടയിടാന്‍ എങ്ങും ഓരോരുത്തരും അയ്യപ്പന്മാരായി അന്ന് മാറി.)
മണ്ഡലം 35
മെല്ലെബ്ഭംഗിയില്‍വന്ന്ചന്ദ്രിക
നിറഞ്ഞീടുന്നു, മാസം ധനു,
പൊന്നും നല്‍ത്തിരുവാതിരയ്‌ക്ക്
പരമേശപ്പാര്‍വതീ പുണ്യവും
വര്‍ണം പൂശുകയോ? വരിഷ്ഠ
മകരത്താരം വരും മുമ്പിലായ്
ചന്തത്തില്‍ നിടിലേക്ഷണന്‍
മുടിയിലായ് ചൂടുന്ന താരേശനും!
(ധനുമാസത്തിന്റെ പ്രത്യേകതകള്‍ ഏറെയാണ്. പാല്‍നിലാവൊഴുകുന്ന കാലമാണ്, അതിന്റെ ഭംഗിയൊന്നുവേറേതന്നെയാണ്. ധനുവിലെ തിരുവാതിര ശിവനും ശക്തിയും ചേര്‍ന്നു പുണ്യം ചൊരിയുന്ന നാളാണ്. മകരമാസത്തിലെ മകര നക്ഷത്രം മറ്റൊരു പ്രതീക്ഷയുടെ പ്രകാശവര്‍ഷം പൊഴിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ആ മകര നക്ഷത്രത്തിന്റെ വരവിനു മുന്നോടിയായി നെറ്റിക്കണ്ണന്‍ ശിരസ്സില്‍ ചൂടുന്ന ചന്ദ്രക്കല പ്രകൃതിക്കാകെ വര്‍ണ്ണം പൂശുകയാണോ എന്ന് ആര്‍ക്കും തോന്നിപ്പോകും ഈ കാനനഭംഗികണ്ടാല്‍)















