തൃശൂര്‍: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നു മരിച്ച ഇതരസംസ്ഥാന തൊഴിലാളി രാംനാരായണന്‍ ഭയ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായി. ഇന്നു രാവിലെ മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ തൃശൂര്‍ കളക്ട്രേറ്റില്‍ രാംനാരായണന്റെ ഭാര്യയടക്കമുള്ള ബന്ധുക്കളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുനല്‍കാന്‍ ശ്രമിച്ചപ്പോള്‍, നീതി കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു രാംനാരായണന്റെ ബന്ധുക്കള്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ബന്ധുക്കളുമായി ചര്‍ച്ച നടത്തിയത്. കേസിലെ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നുമാണു ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തുക സംബന്ധിച്ചു തീരുമാനമാ!യിട്ടില്ല. കുടുംബത്തിനു പത്തുലക്ഷത്തില്‍ കുറയാത്ത തുക നല്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ നിർണായകമായ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികൾ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് രാംനാരായണനെ മർദിച്ചതെന്ന് പോലീസ് തയ്യാറാക്കിയ ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്രൂരമായ മർദ്ദനമാണ് കൊല്ലപ്പെട്ട രാംനാരായണന് നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ വടി ഉപയോഗിച്ച് രാംനാരായണന്റെ തലയ്‌ക്കും മുതുകിലും ക്രൂരമായി അടിച്ചു. മർദനമേറ്റ് നിലത്തു വീണതിന് ശേഷവും നെഞ്ചത്തും ഇടുപ്പിലും മുഖത്തും ക്രൂരമായി ചവിട്ടുകയും മർദിക്കുകയും ചെയ്തു. മർദനത്തെ തുടർന്ന് രാംനാരായണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ ചോര തുപ്പിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
















