ന്യൂദല്‍ഹി: ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഏറ്റവും വലിയ ഭീഷണിയെന്ന് എന്‍ഐഎ. നിരോധിത സംഘടനയായ പിഎഫ്ഐ നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന ദല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. കേസ് 23ന് വീണ്ടും പരിഗണിക്കും.
പിഎഫ്ഐക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് എന്‍ഐഎ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി കോടതിയെ അറിയിച്ചു. ഭാരതവും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ദക്ഷിണ ഭാരതം പിടിച്ചെടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഭാരതവും പാകിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ ശ്രദ്ധ വടക്കന്‍ പ്രദേശത്തായിരിക്കും. ആ സമയത്ത് തെക്കുനിന്ന് ആക്രമിച്ച് ദക്ഷിണഭാരതം പിടിച്ചെടുക്കുമെന്ന് പിഎഫ്ഐ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷിമൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഐഎ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ഭാരതത്തില്‍ മുസ്ലിങ്ങള്‍ അപകടത്തിലാണെന്ന പ്രചാരണം നടത്തി പിഎഫ്ഐ ഹിന്ദുക്കള്‍ക്കെതിരെ ശത്രുതയും വിദ്വേഷവും വളര്‍ത്തുകയായിരുന്നു. അത്തരം പ്രചാരണങ്ങളില്‍ വീഴുന്ന മുസ്ലിം യുവാക്കളെ തിരിച്ചറിയുകയും ജിഹാദില്‍ പങ്കെടുക്കുന്നതിന് അവരെ തീവ്രവാദികളാക്കുകയും ചെയ്തു. ഐഎസില്‍ ചേരാനും ഭാരതത്തില്‍ ഖിലാഫത്തും ശരിയത്ത് നിയമവും സ്ഥാപിക്കാനും പിഎഫ്ഐ അംഗങ്ങളെ പ്രേരിപ്പിച്ചു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചു. മുഗളന്മാരുടെ കീഴില്‍ ഭാരതം ഇസ്ലാമികമാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ മുഗളന്മാരുടെ പതനത്തിനുശേഷം മുസ്ലിങ്ങളുടെ നില വഷളായെന്ന് പ്രചരിപ്പിച്ചെന്നും എന്‍ഐഎ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അയല്‍രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ശ്രമിച്ചു. ഐഎസില്‍ നിന്ന് തന്ത്രങ്ങള്‍ പഠിക്കാന്‍ സിറിയയിലേക്ക് കേഡര്‍മാരെ അയച്ചു. ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതാക്കളുടെ പട്ടിക സൂക്ഷിക്കുകയും അവരെ നിരീക്ഷിക്കാന്‍ പ്രത്യേക ഹിറ്റ് സ്‌ക്വാഡുകള്‍ രൂപീകരിക്കുകയും ചെയ്തതായും എന്‍ഐഎ അറിയിച്ചു. രാജ്യത്തുടനീളമുള്ള 1,300 ലധികം പിഎഫ്ഐക്കാര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ വിവിധ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം നിരവധി രേഖകളും വസ്തുക്കളും പിഎഫ്ഐക്കാരില്‍ നിന്ന് പലതവണകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള രേഖകള്‍, മറൈന്‍ റേഡിയോ സെറ്റുകള്‍, ഐഎസ് അനുകൂല വീഡിയോകളുള്ള പെന്‍ഡ്രൈവുകള്‍, ബോംബുകള്‍. ബോംബ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തവയില്‍പ്പെടുന്നു. 2022 സപ്തംബറിലാണ് കേന്ദ്രസര്‍ക്കാര്‍ പിഎഫ്ഐയെ നിരോധിച്ചത്.
















