അമ്മാവന്‍ എക്സ്‌കര്‍ഷന് പോകാന്‍ പണം തരാഞ്ഞതിനാല്‍ ഞാന്‍ നക്സലൈറ്റ് ആയി എന്നതിലും വലിയ രൂക്ഷപരിഹാസം നക്സ്ലുകള്‍ക്കെതിരെ ലോകസിനിമയില്‍ ഒരു തിരക്കഥാകൃത്തും എഴുതിക്കാണില്ല; ശ്രീനിവാസന്‍ അല്ലാതെ. അതായിരുന്നു ഞാനറിയുന്ന ശ്രീനിവാസന്‍. ശാരീരിക അവശതയിലും അതിനു ലേശവും മങ്ങലേറ്റിരുന്നുമില്ല.
കേരളത്തില്‍ കളരി പാഠ്യവിഷയമാക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് പിന്തിരിപ്പന്‍ പൗരാണിക ഹിന്ദുത്വ പ്രത്യയശാത്രത്തിന്റെ ഒളിച്ചുകടത്തല്‍ ആണെന്നാവും ഇന്നത്തെ ഭൂരിപക്ഷം രാഷ്‌ട്രീയ സംഘടനകളുടെയും അഭിപ്രായം. എന്നാല്‍ കതിരൂര്‍ ഹൈസ്‌കൂളിലെ പാഠ്യപദ്ധതിയില്‍ ആഴ്ചയില്‍ ഒരു പിരീഡ് കളരി ആയിരുന്നു എന്നും കളരിയും യോഗയും പാഠ്യപദ്ധതിയാക്കിയതുകൊണ്ട് ഒരു തെറ്റുമില്ലെന്നും പറയാന്‍ ശ്രീനിവാസന് ഒട്ടും ആലോചിക്കേണ്ടിവന്നിരുന്നില്ല. കളരി പഠിച്ചയാള്‍ എന്ന നിലക്ക്, എബിവിപിയില്‍ പ്രവര്‍ത്തിച്ച കാലത്ത് സംഘര്‍ഷത്തിന് മുന്നില്‍ നില്‍ക്കുകയും കണ്ണൂര്‍ എസ്എന്‍ കോളജിലെ കെഎസ്‌യു ഗുണ്ടകള്‍ തല്ലിച്ചതച്ചതും, എബിവിപിക്കാര്‍ ‘വിടില്ല ഞങ്ങള്‍’ എന്ന മുദ്രാവാക്യവുമായി തലയില്‍ ചുമന്നുകൊണ്ടുപോയതും ഓര്‍മ്മയില്‍ നിന്നെടുത്ത് പൊട്ടിച്ചിരിച്ചുകൊണ്ടു സംവദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് മങ്ങലും, വിശ്വാസങ്ങള്‍ക്ക് പതറിച്ചയും ഒട്ടുമേ ഇല്ലായിരുന്നു.
ഭാര്യ വിമലചേച്ചിയെ സ്നേഹപൂര്‍വ്വം ശ്രീനിവാസന്‍ ചിലപ്പോള്‍ വീട്ടിലെ പിണറായി എന്നാണ് വിളിക്കുക. പ്രായമായാലും, ശാരീരിക വിഷമതകളുണ്ടെങ്കിലും ആരും തന്നെ അനുസരിപ്പിക്കാന്‍ വരേണ്ടായെന്നുതന്നെ ആയിരുന്നു ആ വിളിയുടെ ആന്തരികാര്‍ത്ഥമെന്നു കേള്‍ക്കുന്നവര്‍ക്ക് ആര്‍ക്കും മനസിലാകുമായിരുന്നു. അപ്പോള്‍, ചിരിച്ചുകൊണ്ട് ആയിക്കോട്ടെ എന്ന മുഖഭാവത്തിലോ മരുന്നുകുടിക്കൂ മനുഷ്യാ എന്ന മുഖഭാവത്തിലോ ആയിരിക്കും വിമലചേച്ചി വിസിറ്റേഴ്സ് റൂമിലേക്ക് പ്രത്യക്ഷപ്പെടുക. രാഷ്‌ട്രീയത്തിലെ ധാര്‍ഷ്ട്യത്തെ എന്നും പുച്ഛത്തോടെയും വെറുപ്പോടെയും കണ്ടിരുന്ന ശ്രീനിവാസന് ചിട്ടയായ ജീവിതശൈലിയോടുള്ള എതിര്‍പ്പിനേക്കാള്‍ ഏകാധിപത്യ പ്രവണതയുള്ള രാഷ്‌ട്രീയ നേതൃത്വത്തോടുള്ള, വിധേയത്വ രാഷ്‌ട്രീയത്തിന്റെ പ്രോക്താക്കളോടുള്ള എതിര്‍പ്പും അമര്‍ഷവും ജീവിക്കുന്ന ഓരോ നിമിഷവും ഉണ്ടായിരുന്നു. എഴുത്തില്‍ മാത്രമല്ല ശ്വസോച്ഛാസത്തിലും അതു പ്രതിഫലിപ്പിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു.
അഴിമതി രഹിതമായി ഭരിക്കാന്‍ കഴിവുള്ള ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ‘കഴിവ്’ ജനാധിപത്യത്തില്‍ വോട്ടര്‍മാര്‍ക്ക് ഉണ്ടാവുക എന്നതാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന അരിസ്റ്റോട്ടിലിന്റെ പ്രസിദ്ധമായ പ്രയോഗത്തോട് ഏറെ അടുപ്പമുള്ള ഈ വാചകങ്ങള്‍ ശ്രീനിവാസന്‍ പലപ്പോഴും പറയുമായിരുന്നു. ശ്രീനിയേട്ടന്‍ സ്വപ്
നം കണ്ട കിനാശ്ശേരിയിലെ വോട്ടര്‍മാര്‍ എല്ലാവരും വികെഎന്‍ കഥാപാത്രങ്ങളെപ്പോലെ സാഹിത്യവും രാഷ്‌ട്രീയവും ചരിത്രവും അറിയുന്നവരും സാമാന്യത്തിലധികം ബുദ്ധിയുള്ളവരുമായിരുന്നു. ശ്രീനിവാസന്റെ സിനിമകള്‍ സാധാരണ മനുഷ്യരുടെ സ്വപ്‌നങ്ങള്‍, ജീവിത വിഷമങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയും, അവരെയും ഉള്‍ക്കൊള്ളുന്നവയും ആയി. മലയാളികളുടെ സിനിമ ആസ്വാദന രീതികളെ ചോദ്യംചെയ്യുകയും നായക സങ്കല്‍പ്പങ്ങളെ പലപ്പോഴും തകര്‍ക്കുകയും ചെയ്യുന്ന സിനിമാ തിരക്കഥകള്‍ മാത്രമായിരുന്നില്ല ശ്രീനിവാസന്റെ മനസില്‍ എന്നത് അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ജെയിന്‍ ജോസഫുമൊത്തുള്ള സുദീര്‍ഘ സംഭാഷണങ്ങളില്‍ നിന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അല്പം കൂടി ആരോഗ്യവും ആയുസും ഉണ്ടായിരുന്നെകില്‍ അദ്ദേഹം മലയാളികളുടെ രാഷ്‌ട്രീയ – സാമൂഹ്യ ബോധ്യങ്ങളെക്കൂടി ആക്ഷേപഹാസ്യത്തിലൂടെ ചോദ്യം ചെയ്യുകയും കേരളത്തിലെ ആനുകാലിക രാഷ്‌ട്രീയ നായക സങ്കല്പങ്ങളെ ചോദ്യം ചെയ്യുകയും തകര്‍ക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തെ അടുത്ത് അറിയാവുന്ന ആര്‍ക്കും അക്കാര്യത്തില്‍ സംശയമുണ്ടാവില്ല.
അല്പം നേരത്തെ യാത്ര പറഞ്ഞ ധൈഷണിക സുന്ദരന്‍…
















