കൊൽക്കത്ത: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം ബംഗാളിലെ തെരഞ്ഞെടുപ്പിലേക്കുള്ള വാതിൽ തുറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിൽ നടക്കുന്ന തഹേർപൂർ റാലിയിൽ മോശം കാലാവസ്ഥ കാരണം ഓൺലൈനായി പങ്കെടുക്കുന്നതിനിടെയാണ് മോദിയുടെ പരാമർശം.
“ബംഗാളിൽ വികസനം കൊണ്ടുവരുന്നതിൽ തൃണമൂൽ കോൺഗ്രസിന് എന്നെയും ബിജെപിയെയും എത്ര വേണമെങ്കിലും എതിർക്കാം, പക്ഷേ ബംഗാളിന്റെ പുരോഗതിയെ തടയരുത്” നരേന്ദ്രമോദി പറഞ്ഞു. പിന്നോക്ക അവസ്ഥ മൂലം ദുരിതമനുഭവിക്കുന്ന ബംഗാളിലെ വിദൂര പ്രദേശങ്ങളിലേക്ക് ആധുനിക സാങ്കേതികത ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരെ ശക്തമായ വിമർശന ശരങ്ങളാണ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ നരേന്ദ്രമോദി തൊടുത്തുവിട്ടത്. നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാളിൽ ടിഎംസിയുടെ സംരക്ഷണം ലഭിക്കുന്നതായി മോദി ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുന്നത് തടയാനാണ് എസ്‌ഐആറിനെ ടിഎംസി എതിർക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ബംഗാളിൽ വികസനം കൊണ്ടുവരാൻ തങ്ങൾ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും മികച്ച സർക്കാരിനെ രൂപീകരിക്കാൻ ബിജെപിക്ക് അവസരം നൽകണമെന്നും ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു. പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ ചൊല്ലിയുള്ള രാഷ്‌ട്രീയ സംഘർഷങ്ങൾക്കിടയിലാണ് മോദിയുടെ ബംഗാൾ സന്ദർശനം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ ഭരണത്തെയും കടുത്ത ഭാഷയിലാണ് മോദി വിമർശിച്ചത്. ത്രിപുരയെയും ബംഗാളിനെയും താരതമ്യം ചെയ്‌ത് സംസാരിച്ചു. “മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണമാണ് ത്രിപുരയെ നശിപ്പിച്ചത്. ജനങ്ങൾ ബിജെപിയെ സ്വീകരിച്ചതോടെ സംസ്ഥാനം ഇപ്പോൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന ത്രിപുരയുമായി താരതമ്യപ്പെടുത്തുമ്പോൾ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാൾ വികസനത്തിൽ വളരെ പിന്നിലാണ്,” മോദി വിമർശിച്ചു.
അഴിമതി, സ്വജനപക്ഷപാതം, പ്രീണന രാഷ്‌ട്രീയം എന്നിവ കൊണ്ടാണ് ബംഗാളില്‍ ഇപ്പോൾ ഭരണം നടത്തുന്നതെന്നും ടിഎംസിയുടെ കാട്ടുരാജ ഭരണം ബിജെപി അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു. ദേശീയ ഗീതം രചിക്കപ്പെട്ടിട്ട് ഒന്നര നൂറ്റാണ്ട് തികയുന്നതിനാൽ ‘വന്ദേമാതര’ത്തിന്റെ രചയിതാവ് ബങ്കിംചന്ദ്ര ചാറ്റർജിയെ പ്രധാനമന്ത്രി അനുസ്‌മരിച്ചു. കേന്ദ്രം ദേശീയ ഗീതത്തിന്റെ 150 വർഷം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ പരാമർശം.
ദേശീയ പാതയുമായി ബന്ധപ്പെട്ട പദ്ധതികൾ ഉദ്ഘാടനം ചെയ്യാനും പൊതു റാലിയെ അഭിസംബോധന ചെയ്യാനുമായാണ് ബംഗാളിലെത്തിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ എത്തുന്നത്.
















