പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസിലെ എഫ്‌ഐആര്‍, എഫ്‌ഐഎസ്, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇ ഡിക്ക് കൈമാറാനുള്ള കൊല്ലം വിജിലന്‍സ് കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടി. വിധി ഇ ഡിക്ക് അനുകൂലമായതോടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉറക്കം പോകുമെന്നത് ഉറപ്പാണ്. ഏതു വിധേനയും ഇ ഡി അന്വേഷണം തടയാന്‍ സര്‍ക്കാരും എസ്‌ഐടിയും കോടതിയില്‍ ശ്രമിച്ചത് കൂടുതല്‍ പ്രമുഖര്‍ കേസില്‍ കുടുങ്ങുന്നത് ഒഴിവാക്കാനാണ്. എന്നാല്‍ കേസിന് അന്തര്‍ സംസ്ഥാന ബന്ധവും അന്താരാഷ്‌ട്ര ബന്ധവും ഉള്ളതിനാല്‍ കള്ളപ്പണ ഇടപാട് സാധ്യത മുന്നില്‍ക്കണ്ടാണ് ഇ ഡി കൊച്ചി സോണല്‍ ഓഫീസ് കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി പ്രഥമ വിവര റിപ്പോര്‍ട്ടും മൊഴിപ്പകര്‍പ്പും അനുബന്ധ രേഖകളും തേടി ആദ്യം റാന്നി കോടതിയെയാണ് സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കേസെന്ന് ചൂണ്ടിക്കാട്ടി രേഖകള്‍ കൈമാറാന്‍ റാന്നി കോടതി വിസമ്മതിച്ചു. തുടര്‍ന്നാണ് അന്വേഷണാനുമതി തേടി ദേവസ്വം ഹൈക്കോടതി ബെഞ്ചിനെ സമീപിച്ചത്. അന്വേഷണത്തിന് അനുമതി ലഭിച്ചതോടെ ഇ ഡി തുടര്‍നടപടികള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ ‘ഫെമ’ ലംഘനം നടന്നില്ലെന്ന് വ്യക്തമാക്കി പിണറായി സര്‍ക്കാര്‍ രംഗത്തെത്തി.
ഇതിനിടെ കേസ് നടത്തിപ്പ് സൗകര്യം കണക്കിലെടുത്ത് എസ്‌ഐടി, റാന്നി കോടതിയിലെ രേഖകള്‍ കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയതിനാല്‍, ഇ ഡി രേഖകള്‍ക്കായി അവിടെ അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ ഹൈക്കോടതി നിരീക്ഷണമുള്ള കേസില്‍ സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്‌ഐടി ശക്തമായി എതിര്‍ത്തു. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അതിനാല്‍ എല്ലാ രേഖകളും നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു എസ്‌ഐടിയുടെ വാദം. എങ്ങനെയാണ് സമാന്തര അന്വേഷണം കേസിനെ പ്രതികൂലമായി ബാധിക്കുന്നതെന്ന മറുചോദ്യമാണ് ഇ ഡി അഭിഭാഷകന്‍ മുന്നോട്ടുവച്ചത്. ഏതു വിധേനയും കോടതിയില്‍ വാദം നീട്ടി രേഖകള്‍ നല്‍കാതിരിക്കാനാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍ എസ്‌ഐടി ശ്രമിച്ചത്.
















