അന്ന് അമേരിക്കയിൽ ദിലീപിന്റെ മുറിയില്‍ കാവ്യ ഉണ്ടായിരുന്നുവെന്നും ഇരുവര്‍ക്കും സ്വകാര്യത നല്‍കാന്‍ താന്‍ ഇറങ്ങിപ്പോയിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു.
ദിലീപും കാവ്യയും തമ്മിലുളള ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിലുളള വൈരാഗ്യം കൊണ്ട് അതിജീവിതയെ ആക്രമിക്കാന്‍ നടന്‍ കൊട്ടേഷന്‍ കൊടുത്തു എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് മഞ്ജു നല്‍കിയത്. എന്നാല്‍ ദിലീപുമായി സൗഹൃദത്തിന് അപ്പുറമൊരു ബന്ധം ഉണ്ടായിരുന്നില്ലെന്ന മൊഴിയാണ് കാവ്യ നല്‍കിയിരിക്കുന്നത്.
ദിലീപ് ഷോ എന്ന പേരില്‍ അമേരിക്കയില്‍ നടത്തിയ ഷോയില്‍ ദിലീപും കാവ്യയും അതിജീവിതയും അടക്കമുളളവര്‍ പങ്കെടുത്തിരുന്നു. അന്ന് ദിലീപിന്റെ മുറിയില്‍ കാവ്യ ഉണ്ടായിരുന്നുവെന്നും ഇരുവര്‍ക്കും സ്വകാര്യത നല്‍കാന്‍ താന്‍ ഇറങ്ങിപ്പോയിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാവ്യ പറയുന്നത്, ദിലീപ് മുറിയില്‍ വന്നത് ഷോയുടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമാണെന്നാണ്.
അടുത്ത ദിവസത്തെ പരിപാടികളെ കുറിച്ചോ ചാര്‍ട്ടിനെ കുറിച്ചോ ഒക്കെയാണ് ദിലീപ് സംസാരിച്ചിരുന്നത്. ആ സമയത്ത് മുറിയില്‍ താന്‍ മാത്രമല്ല മറ്റ് നടിമാരും ഉണ്ടായിരുന്നുവെന്നും കാവ്യ പറയുന്നു. മാത്രമല്ല താന്‍ രാത്രി ഉറങ്ങിയിരുന്നത് അതിജീവിതയും ഭാമയും ഉളള മുറിയില്‍ ആയിരുന്നുവെന്നും കാവ്യ മൊഴി നല്‍കി.
കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നതിന് ഒരു വര്‍ഷം മുന്‍പ് 2016ലാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. 2016-17 കാലത്ത് ദിലീപും കാവ്യയും തമ്മില്‍ 710 ഫോണ്‍ കോളുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചുളള ചോദ്യത്തിന് കാവ്യയുടെ മറുപടി, ആ സമയത്ത് തങ്ങളുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും അതേക്കുറിച്ചാണ് തങ്ങള്‍ സംസാരിച്ചിരുന്നത് എന്നുമായിരുന്നു.
സ്‌കൈപ് വഴി ദിലീപുമായി നടത്തിയ ചാറ്റുകളെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും ഫോണ്‍ നമ്പര്‍ മാറ്റിയത് ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ് എന്നുമാണ് കാവ്യ മൊഴി നല്‍കിയത്. 2012ല്‍ ദിലീപിന്റെ പഴയ ഫോണില്‍ കാവ്യയുടെ ചില മെസ്സേജുകള്‍ കണ്ടാണ് ഇരുവരുടേയും ബന്ധത്തെ കുറിച്ച് താന്‍ അറിഞ്ഞത് എന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അത്തരമൊരു ബന്ധം കാവ്യയുമായി ഇല്ലായിരുന്നുവെന്നും താന്‍ കാരണം ചീത്തപ്പേര് കേട്ടതിന്റെ പേരില്‍ കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് ദിലീപ് പറയുന്നത്.
















