ധാക്ക: ഒരു ഭാഗത്ത് ഇന്ത്യയ്‌ക്കും ഹിന്ദുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരായ കലാപം നടക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥി കലാപം ആളിക്കത്തുന്നു.
ബംഗ്ലാദേശിലെ പ്രമുഖ സര്‍വ്വകലാശാലയായ ധാക്ക സര്‍വ്വകലാശാലയില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥിസംഘടനകളാണ് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കി അക്രമം നടത്തുന്നത്. 1971ല്‍ പാകിസ്ഥാനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയ ചരിത്രമുള്ള സര്‍വ്വകലാശാലയാണ് ധാക്ക സര്‍വ്വകലാശാല. ജാതീയ ഛാത്ര ശക്തിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. വിലാപയാത്രയും ഇവര്‍ നടത്തി. ധാക്കയിലെ ഷാബാദിലേക്കുംവിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യൂനസിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി രാജിവെയ്‌ക്കണമെന്ന ആവശ്യംമാണ് വിദ്യാര്‍ത്ഥികള്‍ മുഴക്കിയത്. ജഹാംഗീര്‍ ആലം ചൗധരി രാജിവെച്ചില്ലെങ്കില്‍ മുഹമ്മദ് യൂനസിന്റെ വീടിന് മുന്‍പില്‍ ധര്‍ണ്ണ നടത്തുമെന്നും ജാതീയ ഛാത്ര ശക്തി ഭീഷണി മുഴക്കിയിട്ടുണ്ട്. ധാക്കയിലെ ഷാബാഗില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ജാതീയ ഛാത്ര ശക്തി നേതാവ് സഹീദ് ഹാസന്‍ ഈ ഭീഷണി മുഴക്കിയത്.
ബംഗ്ലാദേശില്‍ ഷേഖ് ഹസീന സര്‍ക്കാരിനെതിരെ കലാപം നടത്തിയ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത യൂനസിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി രാജിവെയ്‌ക്കണമെന്ന ആവശ്യം ഉയരുന്നത്. സ്വസ്ഥയമായി ഉറങ്ങണമെന്നുണ്ടെങ്കില്‍ ഇയാളെ രാജിവെയ്‌പ്പിക്കാനാണ് വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് യൂനസിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം.
ക്രമസമാധാനം പാലിക്കുന്നതില്‍ ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍. ഉസ്മാന്‍ ഹാദിയ്‌ക്കെതിരെ നിറയൊഴിച്ച അക്രമികളെ ഇതുവരെയും പിടികൂടാന്‍ ബംഗ്ലാദേശ് സര്‍ക്കാരിന് സാധിച്ചില്ല. പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികള്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ കോലം കത്തിച്ചു.
ഇവര്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ സൈന്യം കയ്യുംകെട്ടി നില്‍ക്കുകയാണ്. ഇതോടെ സൈന്യത്തിന്റെയും ജാതീയ ഛാത്ര ഉള്‍പ്പെടെയുള്ള മുഹമ്മദ് യൂനസ് വിരുദ്ധ വിദ്യാര്‍ത്ഥിസംഘടനകളുടെയും ലക്ഷ്യം യൂനസിനെ അധികാരത്തില്‍ നിന്നും അട്ടിമറിക്കലാണോ എന്നും സംശയം ഉയരുന്നുണ്ട്.
അതേ സമയം, മറ്റൊരു ഭാഗത്ത് ഇന്ത്യയ്‌ക്കെതിരെയും ഹിന്ദുക്കള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെ ഉള്ള വിദ്യാര്‍ത്ഥിസംഘടനകളുടെ കലാപം ശക്തിപ്പെടുകയാണ്. ഈങ്ക്വിലാബ് മഞ്ച, നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി), സ്റ്റുഡന്റ്സ് എഗെയിൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്നിവയുമായി ബന്ധമുള്ള പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്. ഹാദിയെ കൊലപ്പെടുത്തിയ അക്രമികൾ ഇന്ത്യയിലേക്ക് പലായനം ചെയ്തതായിട്ടാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്നും ഇവര്‍ ആവശ്യം മുഴക്കുന്നു. എൻസിപി നേതാവ് സർജിസ് ആലം സ്ഥിതിഗതികളെ യുദ്ധസമാനമാണെന്നാണ് വിശേഷിപ്പിച്ചത്. ഹാദി ഭായിയുടെ കൊലയാളികളെ ഇന്ത്യ തിരികെ കൊണ്ടുവരിക, മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കുന്നതുവരെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചിടണമെന്നും എൻസിപി നേതാവായ സർജിസ് ആലം ആവശ്യപ്പെടുന്നു.
വെടിയേറ്റ് ചികിത്സയിലായിരുന്ന ഇങ്ക്വിലാബ് മഞ്ചയുടെ കൺവീനറായ ഷെറീഫ് ഉസ്മാന്‍ ഹാദി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, അസം ഉള്‍പ്പെടെയുള്ള ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുറിച്ചെടുത്ത് ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കുമെന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയ നേതാവ് കൂടിയായിരുന്നു ഷെറീഫ് ഉസ്മാന്‍ ഹാദി. തലയ്‌ക്ക് വെടിയേറ്റ ഹാദിയെ ചികിത്സയ്‌ക്ക് സിംഗപ്പൂരിലേക്ക് മാറ്റി, അവിടെ വ്യാഴാഴ്ച മരിക്കുകയായിരുന്നു. തുടർന്ന് ബംഗ്ലാദേശിലുടനീളം വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഭാരത വിരുദ്ധ, ഷെയ്ഖ് ഹസീന വിരുദ്ധ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായിരുന്നു ഹാദി.
















