തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ ഡി.എസ്.യു (ഡിപ്പാർട്മെൻറ്റ് സ്റ്റുഡന്റസ് യൂണിയൻ ) എസ്എഫ്ഐക്കാരായ ഭാരവാഹികൾ രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ നടത്തിയ നീക്കം വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ തടഞ്ഞു. ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഇറങ്ങിപ്പോയി.
‘നവലോക ക്രമത്തിനായുള്ള പോരാട്ടങ്ങളിൽ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു’ എന്ന വാചകം ചെയർമാൻ ടി.വി.അമർദേവ് വായിച്ചപ്പോൾ, നിയമവിരുദ്ധ നടപടിയെന്നു വ്യക്തമാക്കി ചടങ്ങു റദ്ദാക്കിയതായി അറിയിച്ച് വി.സി വേദി വിട്ടിറങ്ങുകയായിരുന്നു. ചടങ്ങ് ഇതോടെ മുടങ്ങി.
രാവിലെ യൂണിയൻ ഭാരവാഹികൾ പ്രതിജ്ഞാവാചകം സമർപ്പിച്ചപ്പോൾ തിരുത്തി നൽകിയിരുന്നെന്നും അത് അവഗണിച്ചു പ്രതിജ്ഞ ചൊല്ലിയതിനാലാണു നടപടികൾ റദ്ദാക്കേണ്ടി വന്നതെന്നും വി.സി പിന്നീടു പ്രതികരിച്ചു. സർവകലാശാല ചട്ടങ്ങൾക്ക് ഈ പ്രവർത്തി വിരുദ്ധമാണെന്നും വി. സി വ്യക്തമാക്കി. ഒന്നരമാസങ്ങൾക്ക് മുൻപാണ് ഡി.എസ്.യു ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കെഎസ്‌യു സ്ഥാനാർഥികളായിരുന്ന എസ്.ഹരികൃഷ്ണ, അലൻ ജേക്കബ് എന്നിവരെ കഴിഞ്ഞമാസം നാലിനു പുരുഷ ഹോസ്റ്റലിലെത്തി ആക്രമിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണു ഡിഎസ്‍യു ചെയർമാനും എസ്എഫ്ഐ നേതാവുമായ ടി.വി.അമർദേവെന്നും അദ്ദേഹത്തെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാച്ചടങ്ങിന് വേദി ഒരുക്കിയതുതന്നെ തെറ്റാണെന്നും യുഡിഎസ്എഫ് നേതാക്കൾ പറയുന്നു. എന്നാൽ, അമർദേവ് തേഞ്ഞിപ്പലം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് എടുത്ത കേസിലെ പ്രതിയാണെന്ന വിവരം തന്നെ ആരും അറിയിച്ചിട്ടില്ലെന്നാണു വി.സിയുടെ വാദം.
















