കാണുന്നെന്ത,വയെങ്ങനാണു ഭഗവന്‍ ത്വദ്രൂപമാകുന്നതും,
കേള്‍ക്കുംചെത്തമതേതുമേ,
തവസ്വരം താനെന്ന് ബോധിപ്പതും!
കൂടെന്റേത,തുമാത്ര,മല്ലതിലെ
‘ഞാനും’,പിന്നെ,മറ്റൊക്കെയും-
നീയാകുമ്പൊഴുതങ്ങനെന്നതറിയാന്‍
വൈകിച്ചതും നീ,വിഭോ!
(അല്ലയോ ഭഗവാനേ, നിന്റെ ലീലകള്‍ വിശിഷ്ടമാണ്. കാണുന്നതെല്ലാം നീയാകുന്നതെങ്ങനെയാണ് ഭഗവാനേ, കേള്‍ക്കുന്ന ശബ്ദമെല്ലാം നിന്റേതാണെന്ന്എങ്ങനെയാണ്, ബോധ്യമാക്കുന്നത്. എന്റെ ഈ ശരീരമാകുന്ന കൂടും അതിലെ ഞാനെന്ന തോന്നലും എന്നല്ല, എല്ലാമെല്ലാം നീയാകുന്ന സ്ഥിതിവിശേഷം എങ്ങനെയെന്നറിയുന്ന ബോധമെന്നിലുണ്ടാകാന്‍ ഇത്രകാലം വൈകിച്ചതും നീതന്നെയാണ് എന്റെ വിഭോ)
മണ്ഡലം 31
മുങ്ങി,പ്പമ്പയറിഞ്ഞുനല്‍കിയ,
മഹാപുണ്യത്തിലേറിത്തദാ,/
പുണ്യം ശുദ്ധതിലോദകം പരശതം
നല്‍കി, പ്പിതൃക്കള്‍ക്കുമേ/
സര്‍വം സ്വാര്‍ത്ഥമൊഴിഞ്ഞ് നിന്‍
നടയിലെത്തുമ്പോള്‍ കടം തീര്‍ന്നൊരീ/
ജന്മത്തിന്നധികാരമൊക്കെയടിയന്‍
നിന്‍കാല്‍ക്കലേല്‍പ്പിക്കയായ്/
(പമ്പ തീര്‍ത്ഥാടകര്‍ക്ക് പുണ്യം നല്‍കുകയാണ്. ആ പമ്പയില്‍ മുങ്ങിക്കയറി, ആ പുണ്യജലം തിലോദകമാക്കി പലപല തലമുറകള്‍ക്ക് തീര്‍ത്ഥമായര്‍പ്പിച്ച് പിതൃപ്രീതി നടത്തുകയാണ് വിശ്വാസികള്‍. തീര്‍ത്ഥം അര്‍പ്പിക്കുന്നതിനൊപ്പം സ്വാര്‍ത്ഥമെല്ലാം ത്യജിച്ച് സ്വാമിയുടെ നടയില്‍ എത്തുമ്പോള്‍ സകല ജന്മകടവും തീര്‍ന്ന സങ്കല്‍പ്പത്തില്‍ ജീവന്റെ സകല അധികാരാവകാശങ്ങളും ആ കാല്‍ക്കല്‍ അര്‍പ്പിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്്)















