തിരുവനന്തപുരം: അടിമുടി സംഘാടനപ്പിഴവും മുഖ്യസംഘാടകരിലൊരാളായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ വെളിപ്പെടുത്തലും ഉള്‍പ്പെടെയുള്ളവ നിറംകെടുത്തിയ മുപ്പതാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളക്ക് ഇന്ന് സമാപനമാകും. മേള തുടങ്ങിയനാള്‍ മുതല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിയുടെ അഭാവവും ചര്‍ച്ചയായി. ദല്‍ഹിയില്‍ ഒരു വാര്‍ത്താസമ്മേളനം വിളിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. വിമര്‍ശനം ശക്തമായതോടെ ഇന്നലെ സ്ഥലത്തെത്തിയെങ്കിലും മേളയുടെ പ്രൗഢി വീണ്ടെടുക്കാനായില്ല.
ഇടത് സഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ സംവിധായിക ലൈംഗികാതിക്രമ പരാതി നല്‍കുകയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തത് തുടക്കത്തിലേ കല്ലുകടിയായി.
പത്തൊമ്പതു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായി. സംഘാടനത്തിലെ വീഴ്ച മറയ്‌ക്കാന്‍ വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രീയവത്ക്കരിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയില്ലെന്നും എന്നാല്‍ ഈ 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ചില ചിത്രങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രദര്‍ശനാനുമതി നേടി. അനുമതി നിഷേധിച്ച സിനിമകള്‍ ഏകപക്ഷീയമായി പ്രദര്‍ശിപ്പിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരി നായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രദര്‍ശനം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തി.
ചലച്ചിത്രമേളയുടെ സമാപനം ഇന്ന് വൈകിട്ട്് ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രഗത്ഭ സംവിധായകന്‍ സയീദ് മിര്‍സയെ ആദരിക്കും.















