ധാക്ക: ഇന്ത്യയ്‌ക്കെതിരായ വിഷലിപ്തമായ പ്രസംഗങ്ങൾക്ക് പേരുകേട്ട ബംഗ്ലാദേശി യുവ വിഘടനവാദി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി അന്തരിച്ചു. ഇങ്ക്വിലാബ് മഞ്ചിന്റെ വക്താവായിരുന്ന ഇയാൾക്ക് ഡിസംബർ 12 ന് ധാക്കയിൽ വച്ച് വെടിയേൽക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ സിംഗപ്പൂരില പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 32 കാരനായ ഹാദി വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഇങ്ക്വിലാബ് മഞ്ചിന്റെ മുതിർന്ന നേതാവും ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശകനുമായിരുന്നു.
പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ മുഖംമൂടി ധരിച്ച അക്രമികൾ ഇയാളെ വെടിവയ്‌ക്കുകയായിരുന്നു.
ഇന്ത്യയ്‌ക്കെതിരായ വിഷലിപ്തമായ പ്രസംഗങ്ങൾക്ക് ബംഗ്ലാദേശിൽ ഉസ്മാൻ ഹാദി വളരെ പ്രശസ്തനായിരുന്നു. അടുത്തിടെ വടക്കുകിഴക്കൻ ഇന്ത്യയെ ബംഗ്ലാദേശിന്റെ ഭാഗമായി കാണിക്കുന്ന ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാൾ പങ്കിട്ടിരുന്നു. മുഹമ്മദ് യൂനുസിനെപ്പോലെ ഇയാളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അതേസമയം ഹാദിയുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ സർക്കാരിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു ഇത് രാജ്യത്ത് രാഷ്‌ട്രീയ അസ്ഥിരതയുടെയും ഭയത്തിന്റെയും അന്തരീക്ഷം ഉളവാക്കി. ധാക്കയിലും രാജ്ഷാഹിയിലും ഇന്ത്യൻ നയതന്ത്ര സ്ഥലങ്ങളിലേക്ക് പ്രതിഷേധക്കാർ മാർച്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും പോലീസ് പല സ്ഥലങ്ങളിലും അവരെ തടഞ്ഞു.
കൂടാതെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് സമീപം കല്ലെറിഞ്ഞ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി), സ്റ്റുഡന്റ്സ് എഗെയിൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്നിവയുമായി ബന്ധമുള്ള പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്. ഹാദിയെ കൊലപ്പെടുത്തിയ അക്രമികൾ ഇന്ത്യയിലേക്ക് പലായനം ചെയ്തതായിട്ടാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. എൻസിപി നേതാവ് സർജിസ് ആലം സ്ഥിതിഗതികളെ യുദ്ധസമാനമാണെന്നാണ് വിശേഷിപ്പിച്ചത്. ഹാദി ഭായിയുടെ കൊലയാളികളെ ഇന്ത്യ തിരികെ കൊണ്ടുവരുന്നതുവരെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചിരിക്കുമെന്നും ഇപ്പോൾ നമ്മൾ യുദ്ധത്തിലാണെന്നുമാണ് പ്രമുഖ എൻസിപി നേതാവായ സർജിസ് ആലം പറഞ്ഞത്.
അതേ സമയം ഇന്ത്യയുടെ പാർലമെന്ററി കമ്മിറ്റി ബംഗ്ലാദേശിലെ സ്ഥിതിയെക്കുറിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി. അയൽരാജ്യത്തെ സ്ഥിതി സങ്കീർണ്ണവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ് എന്ന് കമ്മിറ്റി വിശേഷിപ്പിച്ചു.
നേരത്തെ 2024 ഓഗസ്റ്റിലെ രാഷ്‌ട്രീയ സംഭവങ്ങൾ അസ്ഥിരതയും അനിശ്ചിതത്വവും സൃഷ്ടിച്ചു. അക്രമ സംഭവങ്ങൾ, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, ഗോത്ര സമൂഹങ്ങൾ, മാധ്യമ ഗ്രൂപ്പുകൾ, ബുദ്ധിജീവികൾ, പത്രപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ എന്നിവരെ ഭീഷണിപ്പെടുത്തിയതും വധിച്ചതും രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യയങ്ങളാണ്.
















