രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീടിന് മുമ്പിലെ കടല്‍ക്കരയില്‍ നടന്ന യുദ്ധദൃശ്യം നേരില്‍ കണ്ടതിന്റെ ഓര്‍മകള്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ മനസില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. ആഴക്കടലില്‍ കപ്പല്‍ കിടക്കുന്നതും, കപ്പലിലേക്ക് വെടി വെപ്പ് നടക്കുന്നതും ഓര്‍മയില്‍ മായാതെ പതിഞ്ഞു കിടപ്പുണ്ട്. പോര്‍ച്ചുഗീസുകാരുടെ പിടിയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച പോരാട്ടമായിരുന്നു അത്. ആ വിമോചനത്തിന്റെ വാര്‍ഷിക ദിനമാണ് ഇന്ന്.
അവസാനത്തെ അധിനിവേശ ശക്തിയെയും ഭാരത മണ്ണില്‍ നിന്ന് തുടച്ചു നീക്കിയ യുദ്ധമായിരുന്നു അതെന്ന് ആര്‍ലേക്കര്‍ അന്ന് മനസ്സിലാക്കിയിരുന്നില്ല. 1961-ല്‍ ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ നടന്ന ഈ യുദ്ധമാണ് ഗോവയെ ഭാരതത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റിയത്. പോര്‍ച്ചുഗീസ് ഭരണകൂടം തോറ്റോടിയപ്പോള്‍ ഭാരത സൈന്യത്തിന് അതീവ അഭിമാനവും ഗൗരവവും കൈവന്നു.
ഗോവക്കാരനായ ആദ്യ കേരള ഗവര്‍ണറെന്ന നിലയില്‍ ആര്‍ലേക്കര്‍, ഗോവ വിമോചന സമരത്തില്‍ മലയാളികളുടെ പങ്കിനെ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. യുദ്ധസമയത്ത് രാജ്യത്തിന്റെ പ്രതിരോധമന്ത്രി മലയാളിയായിരുന്നു- വി. കെ. കൃഷ്ണമേനോന്‍. സൈനിക നീക്കത്തിന് നേതൃത്വം നല്‍കിയതും മലയാളിയായിരുന്നു- ലെഫ്റ്റനൻ്റ് ജനറൽ കെ.പി. കണ്ടത്ത്. ‘ഗോവയുടെ വിമോചകന്‍’ എന്ന ബഹുമതിയോടെ പ്രശസ്തനായ അദ്ദേഹം ഗോവയുടെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറുമായിരുന്നു. കേരളത്തില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കാളിത്തം ഈ പോരാട്ടത്തിന് വലിയ കരുത്തായി. സൈനിക നടപടിയില്‍ നേതൃപരമായ പങ്കുവഹിച്ച ലഫ്റ്റനന്റ് കമാന്‍ഡര്‍ പി. കെ. എന്‍. പിള്ളയും മലയാളിയാണ്.
ഗോവ വിമോചന പ്രസ്ഥാനം ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര പോരാട്ട ചരിത്രത്തിലെ നിര്‍ണായക അദ്ധ്യായമായിരുന്നു. രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക, സായുധ ചെറുത്തുനില്‍പ്പ് എന്നിവയുടെ ദീര്‍ഘനാളത്തെ സംയോജനമായിരുന്നു ഈ പ്രസ്ഥാനം. ജനസംഘം, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി(പിഎസ്പി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു പ്രവര്‍ത്തകര്‍ സമരത്തിന്റെ മുന്‍നിരയിലെത്തി. നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ പോര്‍ച്ചുഗീസ് ഭരണകൂടത്തിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി.
1947-ല്‍ ഭാരതം സ്വാതന്ത്ര്യം നേടിയെങ്കിലും, ചില യൂറോപ്യന്‍ രാഷ്‌ട്രങ്ങളുടെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍ സ്വതന്ത്ര ഭാരതത്തിന്റെ ഭാഗമാകാതെ തുടര്‍ന്നു. ഫ്രഞ്ച് അധീനതയിലായിരുന്ന പോണ്ടിച്ചേരി, മാഹി, കാരയ്‌ക്കല്‍, യാനം എന്നിവയും പോര്‍ച്ചുഗീസ് അധീനതയിലായിരുന്ന ഗോവ, ദാമന്‍, ദ്യൂ, ദാദ്ര-നഗര്‍ഹവേലി എന്നിവയുമാണ് അതില്‍ പ്രധാനപ്പെട്ടവ. 1954-ല്‍ ഫ്രഞ്ച് പ്രദേശങ്ങള്‍ ഭൂരിഭാഗവും സമാധാനപരമായി ഭാരതത്തോടു ലയിപ്പിച്ചു; ഭാരത-ഫ്രഞ്ച് സര്‍ക്കാരുകള്‍ തമ്മിലുള്ള ഉടമ്പടിയിലൂടെയാണ് അത് നടന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് ഭരണകൂടം അവരുടെ കൈവശമുള്ള പ്രദേശങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറായില്ല. 1954 ആഗസ്ത് രണ്ടിന് ആര്‍എസ്എസ് പൂനെ സംഘംചാലക് വിനായക് റാവു ആപ്‌തേയും ഹേമന്ത് സോമനും നേതൃത്വം നല്‍കിയ നൂറോളം ആര്‍എസ്എസ്.-ജനസംഘ പ്രവര്‍ത്തകര്‍ ദാദ്ര-നഗര്‍ ഹവേലിയെ മോചിപ്പിച്ചു. പിന്നീട് ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണത്തിനെതിരേ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിച്ചു. അതിനെ അടിച്ചമര്‍ത്താന്‍ ഗോവ പോലീസ് അതിക്രൂര മര്‍ദനമാണ് അഴിച്ചുവിട്ടത്. നൂറുകണക്കിന് സന്നദ്ധഭടന്മാര്‍ മഹാരാഷ്‌ട്രയിലും(അന്നു ബോംബെ) കര്‍ണാടകയിലും (അന്ന് മൈസൂര്‍) താവളങ്ങള്‍ സ്ഥാപിച്ചു. അവിടത്തെ ജനങ്ങള്‍ വിമോചന സമര സൈന്യത്തിന് എല്ലാ സഹായവും നല്‍കി.

ഗോവയിലെ ചില സഭാധികാരികളും ഈ സ്വാതന്ത്ര്യസമരത്തെ ശക്തമായി എതിര്‍ത്തു. യൂറോപ്യന്‍ ശൈലിയിലുള്ള ക്രൈസ്തവ മതപ്രചാരണത്തിന്റെ ശക്തികേന്ദ്രമായി ഗോവ മാറിയിരുന്നു. നാലര നൂറ്റാണ്ടോളം നീണ്ട പോര്‍ച്ചുഗീസ് സാമ്രാജ്യത്വവും സഭയും കൈകോര്‍ത്താണ് അവിടെ പ്രവര്‍ത്തിച്ചത്. ഇന്‍ക്വിസിഷന്‍ (മതവിചാരണ) പോലുള്ള മതപീഡനങ്ങള്‍ ഗോവയില്‍ നടപ്പാക്കിയതും, അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് ഗ്രാമവാസികള്‍ ക്യാമ്പുകള്‍ വിട്ട് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കൊങ്കണി സമൂഹം അതിന്റെ ഉദാഹരണമാണ്.
1955 ജൂണില്‍ പനാജിയിലെ സെക്രട്ടറിയേറ്റിന് മുകളില്‍ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്തിയതിന് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനു ലിസ്ബണില്‍ 17 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. ഗോവ വിമോചനത്തിനായി പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ആസാദ് ഗോമാന്തക് ദള്‍ സമിതി രൂപീകരിച്ചു. ജനസംഘവും സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുന്നണിയില്‍ നിന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സത്യഗ്രഹികള്‍ ഗോവയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തീരുമാനിച്ചു. ഗോവ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ സത്യഗ്രഹികളുടെ ശിബിരങ്ങള്‍ സ്ഥാപിച്ചു. സാവന്തവാടിയാണ് പ്രധാന കേന്ദ്രമായത്. 1955 ജൂണ്‍ 25-ന് ആര്‍എസ്എസ് പ്രചാരക് ജഗന്നാഥ റാവു ജോഷിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹികള്‍ ഗോവയില്‍ കടന്നു. 30 കിലോമീറ്ററോളം അകത്തു ചെന്ന ശേഷമാണ് അവര്‍ അറസ്റ്റിലായത്. ജോഷിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു; അദ്ദേഹം ക്രൂര മര്‍ദ്ദനത്തിനും വിധേയനായി. കൂടെയുണ്ടായിരുന്നവരെ മര്‍ദ്ദിച്ച് അവശരാക്കി പൊലീസ് 30 കിലോമീറ്റര്‍ നടത്തി ഗോവ അതിര്‍ത്തി കടത്തി വിട്ടു. ജോഷിയോടൊപ്പം അറസ്റ്റിലായവരില്‍ തുറവൂര്‍ ഭാസിയുടെ നേതൃത്വത്തിലുള്ള പിഎസ്പി ( പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി) സത്യഗ്രഹികളായ മലയാളികളും ഉണ്ടായിരുന്നു.
ഈ സംഭവങ്ങള്‍ കേരളത്തിലും ശക്തമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. മലബാറില്‍ നിന്നുള്ള സത്യഗ്രഹ യാത്ര തീരുമാനിക്കപ്പെട്ടു. എ. കെ. ശങ്കരമേനോന്‍, ടി. സുകുമാരന്‍, ഇ. പി. ഗോപാലന്‍, ടി. ഗോവിന്ദന്‍, പി. സുകുമാരന്‍ എന്നിവരായിരുന്നു ജനസംഘത്തിന്റെ സന്നദ്ധഭടന്മാര്‍. ഇവര്‍ക്കു കോഴിക്കോട് ടൗണ്‍ഹാളില്‍ സ്വീകരണം നല്‍കി. റെയില്‍വേ സ്റ്റേഷനില്‍ യാത്ര അയയ്‌ക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവ് എ. കെ. ഗോപാലനുമുണ്ടായിരുന്നു. നൂറു കണക്കിന് ജനസംഘപ്രവര്‍ത്തര്‍ ആവേശത്തോടെ ‘ഭാരത് മാതാ കീ ജയ് ‘ വിളിച്ചപ്പോള്‍ ആവേശഭരിതനായി എ.കെ.ജിയും അതേറ്റുവിളിച്ചു. കാസര്‍കോടും മംഗലാപുരത്തും ഉഡുപ്പിയിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ സമര സേനാനികള്‍ ബെല്‍ഗാമിലെത്തി ഗോവയില്‍ പ്രവേശിച്ചു. ”ഭാരത് ഗോവ ഏക് ഹെ”, ‘ആസാദ് ഗോവ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളുമായി അവര്‍ പോരാട്ട രംഗത്തിറങ്ങി. ഗോവ പോലീസ് അവരെ തടഞ്ഞു മര്‍ദ്ദിച്ചു. നീഗ്രോ പോലീസും സ്ത്രീകളും മര്‍ദ്ദനത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തകരില്‍ നിന്ന് ബ്രാഹ്‌മണരെ വേര്‍തിരിച്ച് പൂണൂലും കുടുമയും മുറിച്ചു നശിപ്പിക്കുകയും ചെയ്തു.
മര്‍ദനങ്ങള്‍ക്ക് ശേഷം സന്നദ്ധഭടന്മാരെ ബോട്ടില്‍ കയറ്റി കായലിലെ ഒരു നിര്‍ജ്ജന ദ്വീപിലേക്ക് വിട്ടു. അവിടത്തെ ചതുപ്പിലൂടെ നടന്ന് അവര്‍ വിമോചന സമിതിയുടെ സഹായത്തോടെ തിരിച്ചെത്തി. സാവന്തവാടിയില്‍ ഒരു ദിവസം വിശ്രമിച്ച ശേഷം സംഘം നാട്ടിലേക്ക് മടങ്ങി. കോഴിക്കോട്ടു തിരിച്ചെത്തിയ സത്യഗ്രഹികള്‍ക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ഗോവ വിമോചന കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന പ്രധാനമന്ത്രി നെഹ്റുവിന്റെ ഉറപ്പിനെ തുടര്‍ന്ന് പ്രത്യക്ഷ സമര പരിപാടികള്‍ നിലച്ചു. 1957 ഫെബ്രുവരി രണ്ടിന് ജഗന്നാഥ റാവു ജോഷിയെ ഗോവ ജയിലില്‍ നിന്ന് മോചിപ്പിച്ചു. വിമോചന സമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നു. ആരും സമരത്തില്‍ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം എഐസിസി പാസാക്കുകയും ചെയ്തു. ഗോവയ്‌ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ ഗോവന്‍ ജനത പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുമെന്നായിരുന്നു വാദം. പ്രധാനമന്ത്രി നെഹ്റു വിദേശയാത്രയിലായിരിക്കെ, പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും പട്ടാളമേധാവികളും ചേര്‍ന്നാണ് പോരാട്ടത്തിലൂടെ ഗോവ പിടിച്ചെടുത്തത്. ജനറല്‍ കണ്ടത്തിന്റെ നേതൃത്വത്തില്‍ ഭാരതസേന ഗോവയില്‍ പ്രവേശിച്ചതോടെ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ കടല്‍മാര്‍ഗം രക്ഷപ്പെട്ടു.
വിമോചന സമരത്തില്‍ പങ്കെടുത്തവരെ കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളായി അംഗീകരിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്ത സന്നദ്ധഭടന്‍മാരില്‍ കാസര്‍കോട് സ്വദേശി കെ.വി. നാരായണനാണ് ഇന്ന് ജീവിച്ചിരിക്കുന്ന ഏക മലയാളി. പലരും പിന്നീട് രാഷ്‌ട്രീയ-സാമൂഹിക രംഗങ്ങളില്‍ ശ്രദ്ധേയ സ്ഥാനം കരസ്ഥമാക്കി. ശിവരാമ ഭാരതി പാലക്കാട് ചിറ്റൂരിലെ എംഎല്‍എ ആയി. പി. കേളപ്പന്‍ നായരുടെ മകനായ സത്യന്‍ മൊകേരി എംഎല്‍എയായി. എ.കെ ശങ്കര മേനോന്‍ ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗമായി.
വിമോചന സമരത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്നു ഗോവയിലേക്ക് പോയ പോരാളികളുടെ കുടുംബാംഗങ്ങളെ ആദരിക്കുക എന്നത് ഗവര്‍ണര്‍ ആര്‍ലേക്കറുടെ ആഗ്രഹമായിരുന്നു. വിമോചന ദിനമായ ഇന്ന് തിരുവനന്തപുരത്ത് ലോക് ഭവനില്‍ ആദരിക്കല്‍ ചടങ്ങ് നടക്കും. കേരളത്തിലെ പോരാളികളുടെ മഹത്തായ സംഭാവന ആദരപൂര്‍വ്വം അംഗീകരിക്കുക, ഗോവയുടെ വിമോചനവുമായി ബന്ധപ്പെട്ട ചരിത്ര പൈതൃകം സംരക്ഷിച്ച് പൊതുജനങ്ങളിലേക്കും പുതുതലമുറയിലേക്കും വ്യാപകമായി എത്തിക്കുക, ദേശാഭിമാനത്തിന്റെയും ദേശീയ ഐക്യത്തിന്റെയും മൂല്യങ്ങള്‍ ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന വിധത്തില്‍ ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.















