ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അക്ഷരാര്‍ത്ഥത്തില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്. എത്യോപ്യയുടെ പരമോന്നത ബഹുമതിയായ ‘ദി ഗ്രാന്‍ഡ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ’ മോദിക്ക് അവിടത്തെ പ്രധാനമന്ത്രി അബി അഹമ്മദ് അലി സമ്മാനിച്ചത് ഉജ്ജ്വല നിമിഷമായിരുന്നു. ഒമാന്‍ സന്ദര്‍ശനത്തിനിടെ ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ എന്ന പരമോന്നത ബഹുമതിയും മോദിക്ക് ലഭിച്ചു. എലിസബത്ത് രാജ്ഞി, ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ, നെല്‍സണ്‍ മണ്ടേല തുടങ്ങിയവര്‍ക്കാണ് ഇതിനു മുന്‍പ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. കുവൈറ്റിലെ ‘ഓര്‍ഡര്‍ ഓഫ് മുബാറക്ക്’ ബഹുമതിയും മോദിക്ക് സമ്മാനിക്കുകയുണ്ടായി.
ജോര്‍ദാനിലായിരുന്നു മോദിയുടെ ആദ്യ സന്ദര്‍ശനം. ഭീകരവാദം നേരിടുന്നതിനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ അറിയിച്ചു. ഭീകരവാദവും മതമൗലികവാദവും ചെറുക്കുന്നതില്‍ അബ്ദുള്ള രാജാവിന്റെ പങ്കിനെ മോദിയും പ്രശംസിച്ചു. ജോര്‍ദാന്‍ കിരീടാവകാശി അല്‍ ഹുസൈന്‍ തന്റെ വാഹനത്തില്‍ സ്വയം ഡ്രൈവ് ചെയ്താണ് പ്രധാനമന്ത്രിയെ ജോര്‍ദാന്‍ മ്യൂസിയം കാണിക്കാന്‍ കൊണ്ടു പോയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദിയെ, ഹുസൈന്‍ ഇതേ കാറില്‍ വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്തു. പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്‍ഗാമിയാണ് കിരീടാവകാശിയായ ഹുസൈന്‍ രണ്ടാമന്‍ എന്നറിയുമ്പോഴാണ് മോദിക്ക് ലഭിച്ച ആദരവിന്റെ ഔന്നിത്യം മനസ്സിലാവുക.
എത്യോപ്യയിലെ ജനങ്ങളെ നന്ദിയറിയിച്ച് മോദി നടത്തിയ പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ നിലയ്‌ക്കാത്ത കരഘോഷമാണ് ഉയര്‍ന്നത്. വേദിയില്‍ നിന്ന് ഇറങ്ങി പാര്‍ലമെന്റ് അംഗങ്ങളെ അഭിവാദ്യം ചെയ്തതുവരെ അത് തുടര്‍ന്നു. സന്ദര്‍ശനത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷമായിരുന്നു ഇത്.
ഇരു രാജ്യങ്ങള്‍ക്കിടയില്‍ വികസിച്ചു വരുന്ന സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ച് മോദി ഊന്നിപ്പറഞ്ഞു. എത്യോപ്യയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ കൈയടി ആരംഭിച്ചു. നിങ്ങളുടെ സൗഹൃദത്തിനും വിശ്വാസത്തിനും നന്ദിയെന്ന് എത്യോപ്യന്‍ ഭാഷയില്‍ നന്ദി രേഖപ്പെടുത്തിയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ഭാരതഎത്യോപ്യന്‍ ബന്ധങ്ങളെ ചരിത്രപരവും സാംസ്‌കാരികവുമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ രണ്ടു പ്രദേശങ്ങള്‍ക്കിടയിലെ ഇടപെടലുകള്‍ വ്യാപാരത്തില്‍ മാത്രമല്ല, ആശയങ്ങളിലും ജീവിതശൈലികളിലുമായിരുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
കോവിഡ് മഹാമാരിക്കാലത്തെ ആഗോള പ്രതിസന്ധിക്കിടെ എത്യോപ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് ഭാരതത്തിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ജോര്‍ദാന്‍ സന്ദര്‍ശനത്തിനു ശേഷമാണ് മോദി, പ്രവാസി ഭാരതീയര്‍ ഏറെയുള്ള ഒമാനിലെത്തുന്നത്. ഭാരത-ഒമാന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ എഴുപതാം വാര്‍ഷികത്തിലാണ് സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഒമാന്‍ ഭരണാധികാരിയുമായി മോദി കൂടിക്കാഴ്ച നടത്തി. അവിടത്തെ മലയാളികളോട് ‘സുഖമാണോ?’ എന്നു മലയാളത്തില്‍ കുശലം ചോദിച്ച മോദി, ഒമാനില്‍ ‘മിനി ഇന്ത്യ ‘ കാണാന്‍ കഴിഞ്ഞുവെന്നു പ്രസംഗത്തില്‍ പറഞ്ഞു. മസ്‌കറ്റില്‍ അല്‍ ബറക കൊട്ടാരത്തിലാണ് മോദി-സുല്‍ത്താന്‍ കൂടിക്കാഴ്ച നടന്നത്.
വ്യവസായ-വാണിജ്യ രംഗത്തെ തന്ത്രപരമായ സഹകരണം ഉള്‍പ്പെടുത്തി നാല് ധാരണാപത്രങ്ങളാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
മസ്‌കറ്റില്‍ മോദിക്ക് ഒമാന്‍ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഭാരതഒമാന്‍ ബന്ധത്തിന്റെ ആഴം തെളിയിക്കുന്നതായിരുന്നു ഇത്. ഭാരതവും ഒമാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവയ്‌ക്കാനുള്ള തയ്യാറെടുപ്പുകളുടെ നിര്‍ണായക ഘട്ടത്തിലെ മോദിയുടെ സന്ദര്‍ശനം നിര്‍ണായകമാണ്. സ്വതന്ത്ര വ്യാപാര കരാര്‍ ഉള്‍പ്പെടുന്ന ഈ ഉടമ്പടിക്ക് ഭാരതം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പ്രധാനമന്ത്രി തിരിച്ചെത്തും. ഭാരതത്തിന്റെ ഭരണാധികാരി എന്ന നിലയ്‌ക്ക് മോദിക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
















