തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വിബി ജി റാം ജി ബിൽ എന്ന പേരില്‍ പുതിയ തൊഴിലുറപ്പ് പദ്ധതി വന്നതോടെ ഇനി കുഴിയെടുത്തു എന്നു പറഞ്ഞ് വെറുതേ കേന്ദ്രത്തിന്റെ കാശ് അടിച്ചുമാറ്റാൻ പറ്റില്ലെന്ന് വിലയിരുത്തല്‍. അതിനാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളാകുന്ന തൊഴിലാളികളുടെ ശമ്പളം ആര് നല്‍കുമെന്ന കാര്യത്തില്‍ വലിയ മാറ്റം വരുത്തിയത്. നേരത്തെ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 100 ശതമാനവും നൽകിയിരുന്നത് കേന്ദ്ര സർക്കാരാണ്. എന്നാൽ പുതിയ ബില്ല് പ്രകാരം, ഇതിന്റെ 40% തുക ഇനി മുതൽ സംസ്ഥാന സർക്കാരുകൾ വഹിക്കേണ്ടി വരും. 60 ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കും. സ്വന്തം ഖജനാവില്‍ നിന്നും പൈസ എണ്ണിക്കൊടുക്കേണ്ടിവരുമെന്നതിനാല്‍ ഉത്തരവാദിത്വബോധത്തോടെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.
കാശുള്ളവന്റെ വീട്ടിലെ പുല്ല് വെട്ടുന്നത് നില്‍ക്കും
കേന്ദ്രസർക്കാർ പറയുന്നത് തൊഴിലുറപ്പ് പദ്ധതി എന്നത് ‘വികസിത് ഭാരത് 2047’ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ്. കാശുള്ളവന്റെ വീട്ടിലെ പുല്ല് വെട്ടുന്നതും രാഷ്‌ട്രീയപാർട്ടിക്ക് ജാഥയ്‌ക്ക് പോകുന്നതും നിൽക്കും
തൊഴിൽ ദിനങ്ങൾ 100ല്‍ നിന്നും 125 ദിവസമായി വർദ്ധിക്കും
നിലവിൽ ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പ് നൽകിയിരുന്നതെങ്കിൽ, പുതിയ ബില്ല് പ്രകാരം അത് 125 ദിവസമായി ഉയർത്തും. ഇത് തൊഴിലാളികൾക്ക് ഗുണകരമായേക്കാവുന്ന ഒരു മാറ്റമാണ്.
കൃഷിപ്പണി ഉള്ളപ്പോൾ തൊഴിലുറപ്പ് ഇല്ല
കാർഷിക സീസണുകളിൽ (വിളവെടുപ്പ്, വിതയ്‌ക്കൽ സമയം) തൊഴിലാളികളെ കിട്ടാത്ത പ്രശ്നം പരിഹരിക്കാൻ, വർഷത്തിൽ 60 ദിവസം വരെ തൊഴിലുറപ്പ് പണികൾ നിർത്തിവെക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി ഉണ്ടായിരിക്കും.
ജോലിയുടെ സ്വഭാവത്തിൽ മാറ്റം
വെറുതെ കുഴിയെടുപ്പ് പുല്ലുവെട്ട് തുടങ്ങിയ തട്ടിപ്പ് ജോലികൾക്ക് പകരം ജലസംരക്ഷണം, ഗ്രാമീണ ഇൻഫ്രാസ്ട്രക്ചർ (റോഡ്, കെട്ടിടം), കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് മുൻഗണന നൽകും. ‘വികസിത് ഭാരത്’ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള ആസ്തികൾ (Assets) സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഡിജിറ്റൽ നിരീക്ഷണം
തട്ടിപ്പുകൾ തടയാൻ ആധാർ അധിഷ്ഠിത പേയ്‌മെന്റ്, മൊബൈൽ വഴിയുള്ള ഹാജർ, AI സാങ്കേതികവിദ്യ എന്നിവ നിർബന്ധമാക്കും.
















