പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദ്വാരപാലക പാളിയുമായി ബന്ധപ്പെട്ട കേസില്‍ക്കൂടി ദേവസ്വം മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസുവിനെ പ്രതി ചേര്‍ക്കണമെന്ന വാദമുയരുന്നു. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായ വാസു ഇപ്പോള്‍ റിമാന്‍ഡിലാണ്. വാസു പ്രസിഡന്റായ കാലത്ത് 2020ല്‍ ആണ് ദ്വാരപാലക പാളിയുടെ ഭാഗമായ പീഠം സ്വര്‍ണം പൂശാന്‍ ചെന്നൈയ്‌ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത്.
സ്വര്‍ണക്കൊള്ളയെപ്പറ്റി ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സിനും കട്ടിളപ്പാളികളില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ച മഹസര്‍ രേഖകള്‍ ലഭിച്ചിരുന്നില്ല. മൈലാപ്പൂര്‍ സ്വദേശി ജെ.എന്‍.ആര്‍. ജൂവലറി ഉടമ ജെ. നാഗരാജന്റെ നേതൃത്വത്തിലാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്.
വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ശ്രീകോവിലിന്റെ ഓരോ ഭാഗങ്ങളിലും 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവുകള്‍ ചുവടെ ചേര്‍ക്കുന്നു.
ശ്രീകോവില്‍ മേല്‍ക്കൂര – 15,219.980 ഗ്രാം.
ഭണ്ഡാരത്തിനു മുകളിലുള്ള റെയിന്‍ ഗട്ടര്‍ – 1155.510 ഗ്രാം.
സോപാനത്തെ ഭണ്ഡാരം – 1014.070 ഗ്രാം.
ശ്രീ കോവില്‍ പാര്‍ശ്വങ്ങളിലെ അയ്യപ്പചരിതം പാളികള്‍ – 2519.760 ഗ്രാം.
വാതില്‍ പാളികള്‍ – 1564.190 ഗ്രാം.
കര്‍മ്മകുടം – 1609.900 ഗ്രാം.
ശ്രീകോവിലിലെ എട്ട് തൂണുകളുടെ പാര്‍ശ്വങ്ങള്‍ – 4302.660 ഗ്രാം.
അഞ്ച് കലശക്കുടങ്ങള്‍ (കന്നിമൂല ഗണപതി,
നാഗരാജ ക്ഷേത്രം ഉള്‍പ്പെടെ) – 1154.930 ഗ്രാം.
ശ്രീകോവില്‍ വാതിലുകള്‍ സ്വര്‍ണം പൊതിഞ്ഞ ശേഷമാണ് കട്ടിളപ്പാളികളില്‍ കൂടി സ്വര്‍ണം പൊതിയാന്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നും നിര്‍ദേശം ഉണ്ടായതെന്ന് സൂചനയുണ്ട്. അതിനു ശേഷമാണ് പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതെന്ന് പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച മഹസര്‍ രേഖകള്‍ എവിടെയെന്നതു നിഗൂഢമാണ്. 1998ലെ മഹസര്‍ രേഖകളുടെ അനുബന്ധമാണ് 2018ല്‍ കട്ടിളപ്പാളി ഇളക്കിയപ്പോള്‍ എഴുതിത്തയാറാക്കേണ്ട മഹസര്‍ രേഖയെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. 98-ലെ മഹസര്‍ രേഖയില്ലാതെ 2018ല്‍ മഹസര്‍ തയാറാക്കാന്‍ കഴിയില്ല.
















