തിരുവനന്തപുരം: നടപടിക്രമങ്ങളിലുണ്ടായ വീഴ്ച മറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരാന്‍ ശ്രമിച്ച ചലച്ചിത്രമേള സംഘാടകര്‍ക്ക് വീണ്ടും തിരിച്ചടി. സംഘാടകരുടെ വീഴ്ച ചൂണ്ടിക്കാട്ടി സിനിമാരംഗത്തെ കൂടുതല്‍ പ്രമുഖര്‍ രംഗത്ത്. അനുമതിക്ക് കാലതാമസമുണ്ടാക്കിയത് സംഘാടകരുടെ വീഴ്ചയാണെന്ന് ഐഎഫ്എഫ്‌കെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍. സംവിധായകന്‍ ഡോ. ബിജു കഴിഞ്ഞദിവസം സംഘാടകര്‍ക്കെതിരെ രംഗത്തുവന്നിരുന്നു.
ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതിക്കായി അയച്ച 19 സിനിമകളില്‍ 15 എണ്ണത്തിനു കൂടി അനുമതി ലഭിച്ചു. പലസ്തീന്‍ 36, വാജിബ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ബീഫ്, ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ അടക്കമുള്ള ചിത്രങ്ങള്‍ക്കാണ് അനുമതി. വിദേശകാര്യമന്ത്രാലയം സിനിമകള്‍ കണ്ട് അന്തിമ തീരുമാനമെടുക്കുമെന്നുമാണ് മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ക്ലാഷ്, ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു, എ പോയറ്റ്: അണ്‍ കണ്‍സീല്‍ഡ് പോയട്രി, യെസ് എന്നീ സിനിമകള്‍ക്കാണ് അനുമതി ലഭിക്കാത്തത്. അനുമതിയില്ലാതെ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഉത്തരവാദിത്തം സംസ്ഥാനത്തിനാണ്.
പ്രശ്‌നം രാഷ്‌ട്രീയ വിവാദമാക്കുന്നത് വരുംവര്‍ഷങ്ങളില്‍ മേളയുടെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കാം. ഇനിയുള്ള മേളകളില്‍ രാജ്യാന്തര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കുന്നതില്‍ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കര്‍ശനമാകും. സെന്‍സര്‍ഷിപ്പ് ഇളവ് നിഷ്പ്രയാസം നടക്കുന്ന കാര്യമല്ല. അതിന് ഒരു മാസമെങ്കിലും സമയം വേണ്ടിവരും. നടപടിക്രമങ്ങളിലെ വീഴ്ച കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കാനാണ് വിഷയത്തെ രാഷ്‌ട്രീയ വിവാദമാക്കുന്നതിനു പിന്നില്‍. ഇതാണ് പ്രമുഖര്‍ തുറന്നുകാണിക്കുന്നതും.
സംവിധായകന്‍ ഡോ. ബിജുവിന് പിന്നാലെ ഐഎഫ്എഫ്‌കെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ സംഘാടകര്‍ക്കെതിരെ രംഗത്തുവന്നു. സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ഉറപ്പാക്കുന്നതില്‍ സംഘാടകര്‍ക്കാണ് വീഴ്ച സംഭവിച്ചതെന്ന് ദീപിക സുശീലന്‍ കുറ്റപ്പെടുത്തി.
നവംബറില്‍ നല്‍കേണ്ട അപേക്ഷ സംഘാടകര്‍ നല്‍കിയത് ഡിസംബറിലാണ്. വീഴ്ച മറയ്‌ക്കാനാണ് വിഷയത്തെ രാഷ്‌ട്രീയവത്ക്കരിക്കുന്നതെന്നും ദീപിക സുശീലന്‍ കുറ്റപ്പെടുത്തി.















