തിരുവനന്തപുരം (18-12-2025) : ടെലിവിഷൻ ചാനൽ റേറ്റിംഗുകളിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഒരു മലയാള ടെലിവിഷൻ ചാനൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിലെ (BARC) ഉദ്യോഗസ്ഥന് കൈക്കൂലി നൽകി റേറ്റിംഗിൽ തിരിമറി നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ.മുരുകൻ.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, വിഷയത്തിന്മേൽ ഫയൽ ചെയ്തതായി പറയപ്പെടുന്ന എഫ്‌ഐആറിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമിക റിപ്പോർട്ട് കേരളാ ഡിജിപിയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലോക്‌സഭയിൽ ശ്രീ കെ സുധാകരൻ, ശ്രീ ഡീൻ കുര്യക്കോസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗുകൾ 2014-ലെ ‘പോളിസി ഗൈഡ്‌ലൈൻസ് ഫോർ ടെലിവിഷൻ റേറ്റിംഗ് ഏജൻസീസ്’ പ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. റേറ്റിംഗ് ഏജൻസികൾ വീടുകളിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനം ഉറപ്പാക്കണമെന്നും ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമാക്കുന്നു. ടിവി റേറ്റിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് ഈ വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.











