ന്യൂദല്‍ഹി: വായു ഗുണനിലവാര സൂചിക അപകടകരമായ രീതിയില്‍ ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ദല്‍ഹി സര്‍ക്കാര്‍. വ്യാഴാഴ്ച മുതല്‍ ബിഎസ്6 എന്‍ജിനിലുള്ള ഇതര സംസ്ഥാന വാഹനങ്ങള്‍ക്ക് മാത്രമാണ് രാജ്യതലസ്ഥാനത്ത് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നടപടികൾ. നിയമങ്ങൾ ലംഘിച്ചാൽ 20,000 രൂപ വരെ പിഴ ഈടാക്കാം.
ബിഎസ്4 എന്‍ജിനിലുള്ള പെട്രോള്‍ വാഹനങ്ങള്‍ക്ക് മുമ്പ് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ വാഹനങ്ങളും ദല്‍ഹിയില്‍ വിലക്കിയിരിക്കുന്നത്. എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യാഴാഴ്ച മുതൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ മാറണമെന്ന് ദൽഹി തൊഴിൽ മന്ത്രി കപിൽ മിശ്ര പറഞ്ഞു, അവശ്യ സേവനങ്ങൾക്ക് ഇളവുകൾ ബാധമകമാണ്.
ഓഫീസുകൾ ഭാഗികമായി പ്രവർത്തിക്കുന്നത് തുടരും. എല്ലാ സ്വകാര്യ ഓഫീസുകളും അവരുടെ ജീവനക്കാരിൽ പകുതിയിൽ കൂടുതൽ പേർ നേരിട്ട് ജോലിക്ക് ഹാജരാകുന്നില്ലെന്ന് ഉറപ്പാക്കണം, ബാക്കിയുള്ള ജീവനക്കാർ നിർബന്ധമായും വീട്ടിൽ നിന്ന് ജോലി ചെയ്യണം. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കുന്നത് മൂലം ജോലി ഇല്ലാതായ നിർമ്മാണ തൊഴിലാളികൾക്ക് പതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകും. തൊഴിലാളികളുടെ രജിസ്ട്രേഷൻ പ്രക്രിയ നിലവിൽ നടന്നുവരികയാണെന്നും കപിൽ മിശ്ര കൂട്ടിച്ചേർത്തു.
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ തിരിച്ചറിയുന്നതിമനായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനീഷന്‍ ക്യാമറകള്‍ ഇതിനോടകം തന്നെ ദല്‍ഹിയിലെ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പരിശോധിക്കുന്നതിന് മാത്രമായി 580 പോലീസുകാരെയാണ് ദല്‍ഹിയില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളുടെ പഴക്കവും പുക പരിശോധന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചെക്ക് പോസ്റ്റുകളില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങള്‍ക്ക് മാത്രമായി ദല്‍ഹിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയത് 12 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. നോയിഡയില്‍ നിന്ന് മാത്രം നാലുലക്ഷം വാഹനങ്ങളെയാണ് ഈ നടപടി ബാധിക്കുകയെന്നാണ് വിവരം. സംസ്ഥാനത്ത് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടം തുടരുന്ന അത്രയും നാള്‍ ഈ നിയന്ത്രണങ്ങളും തുടരുമെന്നാണ് മന്ത്രി മന്‍ജിന്ദര്‍ സിങ് സിര്‍സ അറിയിച്ചിരിക്കുന്നത്.
നവംബര്‍ മാസം മുതല്‍ ദൽഹിയിലെ വായു നിലവാരം അപകടകരമായ അവസ്ഥയില്‍ തുടരുകയാണ്. ഡിസംബര്‍ പകുതിയായതോടെ ദല്‍ഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു.
















