ടെഹ് റാന്‍: വെനസ്വേലയുടെ പ്രസിഡന്‍റായ നിക്കോളാസ് മഡൂറോയെ അധികാരഭ്രഷ്ടനാക്കാന്‍ കഴിഞ്ഞ നാല് മാസമായി പെടാപാട് പെടുന്ന യുഎസിനെതിരെ ആഞ്ഞടിച്ച് ഇറാന്‍ രംഗത്ത്. വെനസ്വേലയുടെ ഒരു എണ്ണക്കപ്പല്‍ വെനസ്വേല തീരത്ത് നിന്നും ട്രിനിഡാഡ് ആന്‍റ് ടൊബാഗോ എന്ന രാജ്യത്തിന്റെ സര്‍ക്കാരിന്റെ സഹായത്തോടെ യുഎസ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരെയാണ് ഇറാന്‍ രംഗത്ത് വന്നത്. ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മയില്‍ ബാഗേയ് ഹമാനെ ആണ് അമേരിക്കയ്‌ക്കും ട്രംപിനും എതിരെ താക്കീതുമായി രംഗത്തെത്തിയത്.
ഇതോടെ വെനസ്വേല-യുഎസ് യുദ്ധത്തിന് പുതിയ രാഷ്‌ട്രീയ മാനം കൈവന്നിരിക്കുകയാണ്. ഇറാന്‍ അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ചതിന് പിന്നില്‍ ചൈനയും റഷ്യയും നല്‍കിയ പിന്തുണയാണെന്നത് വ്യക്തമാണ്. നേരിട്ട് റഷ്യയോ ചൈനയോ രംഗത്തിറങ്ങാതെ അവരുടെ സഖ്യശക്തിയായ ഇറാനെ ഈ യുദ്ധത്തില്‍ ഇടപെടീക്കുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് കരുതുന്നു. ഇതോടെ വെനസ്വേലയെ ആക്രമിക്കുക എന്നത് യുഎസിന്റെ കൈപൊള്ളുന്ന നടപടിയായേക്കുമെന്നാണ് കരുതപ്പെടുന്നത്.
ലോകത്തില്‍ ഏറ്റവും അധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് വെനസ്വേല. . ദിവസേന 300 കോടി ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ഇവിടുത്തെ എണ്ണപ്പാടങ്ങള്‍ക്ക് ശേഷിയുണ്ട്. ഇവിടുത്തെ എണ്ണപ്പാടങ്ങളില്‍ നല്ലൊരു ശതമാനം നിക്ഷേപം നടത്തിയ രാജ്യങ്ങളാണ് പുടിന്റെ റഷ്യയും ഷീ ജിന്‍പിങ്ങിന്റെ ചൈനയും.അതുകൊണ്ട് തന്നെ നിക്കോളാസ് മഡൂറോയെ വീഴ്‌ത്തുന്നതിന് റഷ്യയും ചൈനയും ഏത് വിധേനെയും തടയിടുമെന്ന് കരുതുന്നു.
ട്രിനിഡാഡ് ആന്‍റ് ടുബോഗോ എന്ന രാജ്യത്തിന്റെ സഹായത്തോടെ അമേരിക്ക പിടിച്ചെടുത്ത വെനസ്വേലയുടെ സ്കിപ്പര്‍ എന്ന പേരുള്ള എണ്ണക്കപ്പലില്‍ ഏകദേശം 20 ലക്ഷം ബാരല്‍ എണ്ണ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ട്രിനിഡാഡ് ആന്‍റ് ടൊബാഗോയിലെ വിമാനത്താവളം ഉപയോഗിച്ചാണ് യുഎസ് യുദ്ധവിമാനം വെനസ്വേലയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. യുദ്ധവിമാനങ്ങളില്‍ നിന്നും നേരിട്ട് ഈ എണ്ണക്കപ്പലിലേക്ക് അമേരിക്കന്‍ പട്ടാളക്കാര്‍ ഇറങ്ങിയാണ് കപ്പല്‍ പിടിച്ചെടുത്തത്.
യുഎസിനൊപ്പം ചേര്‍ന്ന് തങ്ങളുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിന് വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ട്രിനിഡാഡ് ആന്‍റ് ടൊബാഗോ സര്‍ക്കാരിനെ വിമര്‍ശിച്ചു. ഇത് പകല്‍ക്കൊള്ളയാണെന്നും അന്താരാഷ്‌ട്ര നിയമങ്ങള്‍ക്ക് എതിരായ നടപടിയാണെന്നും മഡൂറോ കുറ്റപ്പെടുത്തുന്നു. ഇതിനുള്ള ശിക്ഷയായി ട്രിനിഡാഡിന് ഇനി ഗ്യാസ് നല്‍കില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മഡൂറോ. സ്ഥാനമൊഴിയാന്‍ അമേരിക്ക നിരന്തരം മഡൂറോയോട് ആവശ്യപ്പെടുന്നുവെങ്കിലും അദ്ദേഹം അത് കണക്കാക്കുന്നില്ല. 2013 മുതല്‍ വെനസ്വേലയുടെ പ്രസിഡന്‍റായ മഡൂറോ ജനപ്രിയനായ നേതാവാണ്. അദ്ദേഹം വെനസ്വേലയിലെ ജനങ്ങളെ കൂട്ടത്തോടെ രംഗത്തിറക്കുകയാണ്. പൊതുവേ അമേരിക്കാ വിരുദ്ധരാണ് വെനസ്വേലയിലെ ജനങ്ങള്‍. അമേരിക്കന്‍ പട്ടാളക്കാരെ നേരിടാന്‍ തോക്കുകളും ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ്. മുമ്പെന്നെത്തേതിനേക്കാളും മഡൂറോയുടെ ജനപിന്തുണ വര്ധിക്കുകയാണ്.
അമേരിക്കയിലേക്ക് മയക്കമരുന്ന് കടത്തുന്ന ലഹരിക്കച്ചവടസംഘങ്ങളെ നിയന്ത്രിക്കുന്നത് വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ആണെന്ന് കുറ്റപ്പെടുത്തിയ ശേഷം കഴിഞ്ഞ നാല് മാസമായി ട്രംപ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി വെനസ്വേലയ്‌ക്ക് മുന്നിലെ കരീബിയന്‍ കടലില്‍ അമേരിക്കയുടെ ഏഴ് യുദ്ധക്കപ്പലുകള്‍ ഏത് സമയത്തും വെനസ്വേലയെ ആക്രമിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. യുദ്ധവിമാനങ്ങളും ഏത് സമയത്തും വെനസ്വേലയെ ആക്രമിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് പറയുന്നു.
മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കിയാല്‍ ചൈനയെയും റഷ്യയെയും ദുര്‍ബ്ബലപ്പെടുത്താന്‍ സാധിക്കുമെന്ന യൂറോപ്യന്‍ രാജ്യങ്ങളും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്നൊരുക്കിയ ഗൂഢപദ്ധതിയുടെ ഭാഗമായാണ് യുഎസ് വെനസ്വേലയെ ആക്രമിക്കാന്‍ ഒരുമ്പെടുന്നത്. മഡുറോയുടെ മയക്കമരുന്ന് ശൃംഖലകള്‍ വെനിസ്വേല ഭരിയ്‌ക്കുന്നു, അവര്‍ മയക്കമരുന്ന് കടത്തി അമേരിക്കയെ നശിപ്പിക്കുന്നു എന്നും മറ്റും ആരോപിച്ചാണ് കടലില്‍ അമേരിക്കയുടെ എഴ് യുദ്ധക്കപ്പലുകളെ വെനിസ്വേലയെ ആക്രമിക്കാന്‍ കരീബിയന്‍ കടലില്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെങ്കിലും മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ട്രംപിന്റെ യുദ്ധം എളുപ്പമാവില്ല.
















